മലപ്പുറം: കോഴിക്കോട് -തൃശൂർ ദേശീയപാത (എൻ.എച്ച് 66) വികസനവുമായി ബന്ധപ്പെട്ട് ജില്ലയിലെ ഭൂമി ഏറ്റെടുക്കൽ പൂർത്തീകരിച്ചതായി ഡെപ്യൂട്ടി കലക്ടർ പത്മനാഭ കുറുപ്പ് പറഞ്ഞു. നഷ്ടപരിഹാരം നൽകുന്ന നടപടിയും ഏറക്കുറെ അവസാന ഘട്ടത്തിലാണ്. എട്ടു ശതമാനം പേർക്ക് മാത്രമാണ് നഷ്ടപരിഹാരം നൽകാൻ ബാക്കിയുള്ളത്. ഇതോടെ എൻ.എച്ച് 66 വികസനവുമായി ബന്ധപ്പെട്ട സർക്കാർതല നടപടികൾ ഏറക്കുറെ പൂർത്തിയായെന്നും അദ്ദേഹം പറഞ്ഞു.
പുതിയ കോഴിക്കോട് -പാലക്കാട് ഗ്രീൻഫീൽഡ് പാതയുടെ ഭൂമിയേറ്റെടുക്കൽ നടപടികൾക്കായി 3 എ പ്രകാരമുള്ള വിജ്ഞാപനം കേന്ദ്ര സർക്കാർ പുറത്തിറക്കിയ സാഹചര്യത്തിൽ അതിന്റെ നടപടികൾക്കായി കോഴിച്ചെനയിലുള്ള എൻ.എച്ച് ഓഫിസ് മഞ്ചേരിയിലേക്ക് മാറ്റാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. എൻ.എച്ച് 66 വികസനവുമായി ബന്ധപ്പെട്ട് തിരൂർ, തിരൂരങ്ങാടി, പൊന്നാനി മേഖലകൾക്കായി രണ്ട് ഓഫിസുകളാണ് നിലവിലുള്ളത്. തിരൂർ, തിരൂരങ്ങാടി മേഖലയുടേത് കോഴിച്ചെനയിലും പൊന്നാനി മേഖല ഓഫിസ് പൊന്നാനിയിലുമാണുള്ളത്.
എൻ.എച്ച് 66ന്റെ പ്രവൃത്തികൾ പൂർത്തിയായ സ്ഥിതിക്ക് ഗ്രീൻഫീൽഡ് പാതയുമായി ബന്ധപ്പെട്ട നടപടികളിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായി ഭൂമിയേറ്റെടുക്കൽ ഉൾപ്പെടെ നടപടികൾക്ക് നേതൃത്വം നൽകാൻ സൗകര്യപ്രദമായ സ്ഥലമെന്ന നിലയിലാണ് മഞ്ചേരി പരിഗണിക്കുന്നത്. ഇതിനുപുറമെ നിലവിൽ താഴെ കോഴിച്ചെനയിൽ എൻ.എച്ച് ഓഫിസ് പ്രവർത്തിക്കുന്ന വാടക കെട്ടിടവും ദേശീയപാത വികസനത്തിന്റെ ഭാഗമായി പൊളിച്ചുനീക്കാനുള്ള നടപടി തുടങ്ങിയതും കാരണമാണ്.
ഓഫിസ് മഞ്ചേരിയിലേക്ക് മാറുന്നതോടെ പൊന്നാനിയിലെ ഓഫിസും ഇതിൽ ലയിപ്പിക്കുമെന്നും ഡെപ്യൂട്ടി കലക്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.