ബിരുദ പഠനം പൂർത്തിയാക്കിയ കുടുംബിനികളായ ഷഹനാസും കൂട്ടുകാരികളും.
കരുവാരകുണ്ട്: മക്കളും കുടുംബ ഭാരവും തുടർപഠനത്തിന് തടസ്സമല്ലെന്ന് തെളിയിച്ച് ഇവിടെയിതാ പത്ത് വീട്ടമ്മമാർ. കാലിക്കറ്റ് സർവകലാശാലയുടെ ഇക്കഴിഞ്ഞ ബി.എ പരീക്ഷയിൽ വിജയസ്മിതം തൂകിയിരിക്കുകയാണ് 41 കാരി ഷഹനാസും ഒമ്പത് കൂട്ടുകാരികളും.കരുവാരകുണ്ട് നളന്ദ കോളജാണ് ബിരുദസ്വപ്നത്തിലേക്ക് പറക്കാൻ ഇവർക്ക് ചിറകേകിയത്. 2003ലാണ് ഷഹനാസ് പ്ലസ് ടു പാസായത്. വിവാഹത്തോടെ പഠനം നിർത്തി. നാലു മക്കളുമായി. 2023ൽ മൂത്ത മകൾ ഫാത്തിമ സാജിദിനെ ബി.കോമിന് കോളജിൽ ചേർത്തപ്പോഴാണ് ബിരുദം നേടണമെന്ന മോഹം ഷ ഹനാസിനുമുണ്ടായത്.
ഭർത്താവിന്റെ പിന്തുണയിലും മകളുടെ പ്രോത്സാഹനത്തിലും ബി.എ പൊളിറ്റിക്കൽ സയൻസിന് ഷഹനാസ് നളന്ദയിൽ ചേർന്നു. വിവരമറിഞ്ഞ ചില കൂട്ടുകാരികളും കൂടെക്കൂടി.
നാലു മക്കളുടെ അമ്മയായ കാളികാവിലെ സി.കെ. മുർഷിദ, മൂന്ന് കുട്ടികളുള്ള മേലാറ്റൂരിലെ രാജശ്രീ, ആഞ്ഞിലങ്ങാടിയിലെ ഹർഷ ഷെറിൻ, രണ്ട് കുട്ടികളുള്ള ചെമ്പ്രശ്ശേരിയിലെ ഷക്കീബ ഫാഹിം, മാമ്പുഴയിലെ റൂബിന സമദ്, പൊടുവണ്ണിയിലെ സഫീന സിറിൽ, അഞ്ചച്ചവിടിയിലെ സിഹാന, നഷീദ മാമ്പുഴ, സി.പി. ഫാത്തിമ സമീന എന്നിവരാണ് വർഷങ്ങൾക്ക് ശേഷം പഠന വഴിയിലിറങ്ങിയത്. പ്രസവവും മറ്റും മൂലം പലപ്പോഴും ക്ലാസ്സ് മുടങ്ങിയെങ്കിലും പിൻമാറിയില്ല. ഓൺലൈൻ ക്ലാസ് വഴിയും അധ്യാപകരുടെ പിന്തുണയിലും പത്ത് പേരും ബിരുദ പരീക്ഷയെഴുതി. മികച്ച വിജയവും നേടി. മകൾ ഫാത്തിമയോടൊപ്പം തന്നെ ബിരുദധാരിയാവാൻ സാധിച്ചത് ഷഹനാസിന് ഇരട്ടി മധുരവുമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.