കെ.എസ്.ആർ.ടി.സിക്ക് ആശ്വാസം പകർന്ന് ബോണ്ട് സർവിസ്

രണ്ടാമത് അന്തർ സംസ്ഥാന സർവിസ് (പാലക്കാട്-കോയമ്പത്തൂർ) ഉടൻ സ്വന്തം ലേഖകൻ പാലക്കാട്: േകാവിഡ് പ്രതിസന്ധിയിൽ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ കെ.എസ്.ആർ.ടി.സിക്ക് ആശ്വാസമായി ബോണ്ട് സർവിസുകൾ. ഹ്രസ്വദൂര യാത്രക്കാർക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ബസ് ഓൺ ഡിമാൻഡ് (ബോൺഡ്) സർവിസ് വിജയകരമാകുന്നു. വിവിധ ജില്ലകളിൽ ഇതിനകം 16 റൂട്ടുകളിൽ ഈ സർവിസുകൾ ഒാടിത്തുടങ്ങി. കോവിഡ് പശ്ചാത്തലത്തില്‍ പൊതുവാഹനങ്ങളില്‍ യാത്ര ചെയ്യാനുള്ള അസൗകര്യം കണക്കിലെടുത്താണ് ബോണ്ട് സര്‍വിസ് ആസൂത്രണം ചെയ്തത്. സ്ഥിരമായി സ്വന്തം വാഹനങ്ങള്‍ ഉപയോഗിക്കുന്ന സര്‍ക്കാര്‍-സ്വകാര്യ മേഖലയിലുള്ളവരെ ആകര്‍ഷിക്കാൻകൂടിയാണിത്. സർവിസിന് പ്രത്യേക നിരക്കാണ്. ഇതിൽ യാത്രക്കാര്‍ക്ക് തുടർച്ചയായി 25 ദിവസത്തേക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. ബുക്ക് ചെയ്യുന്നവർക്കെല്ലാം സീറ്റ് ഉറപ്പാണ്. യാത്രക്കാരെ രാവിലെ ഓഫിസ് പരിസരത്ത് കൊണ്ടുവന്നിറക്കുകയും വൈകീട്ട് അവിടെനിന്ന് തിരിച്ചുകൊണ്ടുവരുകയും ചെയ്യും. ഡിപ്പോയിൽ ബൈക്കുകൾക്ക് സൗജന്യ പാർക്കിങ് സൗകര്യമുണ്ട്. യാത്രക്കാർക്ക് പത്ത് ലക്ഷം രൂപയുടെ ഇൻഷുറൻസ് കവറേജ് ലഭിക്കും. നെയ്യാറ്റിൻകര മുതൽ സെക്രട്ടേറിയറ്റ് വരെയുള്ളതായിരുന്നു ആദ്യ ബോണ്ട് സർവിസ്. പാലക്കാട് ജില്ലയിൽനിന്ന് നാലും വയനാട്ടിൽ മൂന്നും സർവിസുണ്ട്. പാലക്കാട്-മണ്ണുത്തി, ചിറ്റൂർ-മണ്ണുത്തി, എലവഞ്ചേരി-പാലക്കാട്, പാലക്കാട്-കോയമ്പത്തൂര്‍ എന്നിവയാണ് പാലക്കാട്ടുനിന്നുള്ളവ. മലപ്പുറത്തുനിന്ന് കാലിക്കറ്റ് സർവകലാശാലയിലേക്കും മാനന്തവാടിയിൽനിന്ന് കൽപറ്റയിലേക്കും സർവിസുണ്ട്. ഒാഫിസുകൾ എല്ലാ ദിവസവും പ്രവർത്തിച്ചുതുടങ്ങിയതോടെ കൂടുതൽ സർവിസുകൾക്ക് അന്വേഷണം വന്നിട്ടുണ്ടെന്നും വൈകാതെ തുടങ്ങുമെന്നും അധികൃതർ അറിയിച്ചു. ആദ്യ അന്തര്‍സംസ്ഥാന കെ.എസ്.ആർ.ടി.സി ബോണ്ട് സര്‍വിസാണ് പാലക്കാട്ടുനിന്നും കോയമ്പത്തൂരിലേക്ക് രണ്ടാഴ്ച മുമ്പ് ആരംഭിച്ചത്. ബാങ്ക് ഉദ്യോഗസ്ഥര്‍ക്കായാണിത്. റെയിൽവേ ജീവനക്കാർക്കായി അടുത്ത ദിവസംതന്നെ പാലക്കാട്ടുനിന്ന് കോയമ്പത്തൂരിലേക്ക് ഒരു സർവിസുകൂടി തുടങ്ങും. പാലക്കാട്-പൊള്ളാച്ചി സർവിസും പരിഗണനയിലുണ്ട്. യാത്രക്കാര്‍ തമിഴ്നാടിൻെറ ഇ-പാസ് കൈയില്‍ കരുതണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.