സംസ്ഥാന പാതക്ക് കുറുകെ പാഞ്ഞ കാട്ടുപന്നിയിടിച്ച് സ്കൂട്ടര്‍ യാത്രികന് പരിക്ക്
എകരൂല്‍: കൊയിലാണ്ടി - താമരശ്ശേരി സംസ്ഥാന പാത മുറിച്ചു പാഞ്ഞ കാട്ടുപന്നിയിടിച്ച് സ്കൂട്ടര്‍ യാത്രികന് പരിക്ക്. എകരൂല്‍ കേരളഭവന്‍ ഹോട്ടല്‍ നടത്തുന്ന കല്ലാനോട് സ്വദേശിയായ എം.പി. ശ്രീനിയാണ് (49) പരിക്കുകളോടെ എകരൂല്‍ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. ബുധനാഴ്ച പുലര്‍ച്ച നാലുമണിയോടെയാണ് സംഭവം.
ഹോട്ടലിലേക്ക് സ്കൂട്ടറില്‍ വരുമ്പോള്‍ തേനാക്കുഴി വെച്ചാണ് പന്നിയുടെ ആക്രമണമുണ്ടായത്. പാത മുറിച്ചുപാഞ്ഞ വലിയ കാട്ടുപന്നി സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ശ്രീനിയെ പന്നി കുത്താന്‍ ഓടിയടുത്തെങ്കിലും അതുവഴി വന്ന ടിപ്പര്‍ലോറി ഡ്രൈവര്‍ ഇരുമ്പ് പൈപ്പുമായി കുതിച്ചെത്തി ശബ്ദമുണ്ടാക്കിയപ്പോള്‍ പന്നി ഓടിയതിനാലാണ് ആക്രമണത്തില്‍ നിന്ന്‍ രക്ഷപ്പെട്ടതെന്നും ശ്രീനി പറഞ്ഞു.
ഹെല്‍മെറ്റ് ധരിച്ചതിനാലും റോഡരികിലെ പുല്ലിലേക്ക് തെറിച്ചു വീണതിനാലും ഗുരുതര പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. കല്ലാനോട് മലയോര മേഖലയില്‍ പരമ്പരാഗത കര്‍ഷകനായ ശ്രീനി കാട്ടുപന്നികളുടെ ശല്യം കാരണം കൃഷി ഉപേക്ഷിച്ച് അഞ്ചു വര്‍ഷം മുമ്പാണ് എകരൂലില്‍ ഹോട്ടല്‍ തുടങ്ങിയത്. മികച്ച കര്‍ഷകനുള്ള പഞ്ചായത്തിെൻറ ആദരവ് നേടിയിരുന്നെന്നും പന്നി ശല്യം കാരണം കാര്‍ഷികവൃത്തി അവസാനിപ്പിച്ച് കച്ചവടം തുടങ്ങുകയായിരുന്നുവെന്നും ശ്രീനി പറഞ്ഞു. മാസങ്ങള്‍ക്ക് മുമ്പ് സമീപ പ്രദേശമായ കരുമലയിലും കപ്പുറത്തും കാട്ടുപന്നിയുടെ ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.