എകരൂല്‍: കലുങ്ക് നിർമിക്കാന്‍ കീറിയ നടുറോഡിലെ കുഴിയില്‍ വീണ് പരിക്കേറ്റ എകരൂല്‍ വള്ളിയോത്ത് കണ്ണോറക്കുഴിയില്‍ ടി.കെ. അബ്ദുറസാഖിന് (56) പറയാൻ രണ്ടു കാര്യങ്ങളേയുള്ളൂ. ഒന്ന്- ഇതുപോലെ ചതിക്കുഴികളിൽ വീണ് ഇനിയും ആർക്കും പരിക്കേൽക്കാതിരിക്കാൻ മുൻകരുതലെടുക്കണം.
രണ്ട്- തനിക്ക് പറ്റിയ പരിക്കിന് നഷ്ടപരിഹാരം ലഭിക്കണം. താമരശ്ശേരി ചുങ്കം വെഴുപ്പൂര്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം ബുധനാഴ്ച രാത്രി പത്തോടെയുണ്ടായ അപകടത്തിൽ ഇരു കാലുകള്‍ക്കും ശരീരമാസകലവും ഗുരുതരപരിക്കേറ്റ ഇദ്ദേഹം ഓമശ്ശേരി ശാന്തി ആശുപത്രിയില്‍ ചികിത്സയിലാണ്.
പൊട്ടിയ വലതുകാലിലെ തുടയെല്ലിന് അടിയന്തര ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. ഇടതുകാലിനും മുഖത്തും തലയിലും മുറിവേറ്റിട്ടുമുണ്ട്. 20 വര്‍ഷമായി ബൈക്ക് ഉപയോഗിച്ച് യാത്ര ചെയ്യാറുള്ള താന്‍ ആദ്യമായാണ് ഇത്തരം അപകടത്തില്‍ പെടുന്നതെന്ന് അബ്ദുറസാഖ് മാധ്യമത്തോട് പറഞ്ഞു.
വേഗം കുറച്ചാണ് ബൈക്കില്‍ വന്നതെന്നും വെളിച്ചക്കുറവും കുഴിക്ക്ചുറ്റും സുരക്ഷ സംവിധാനമൊരുക്കാത്തതുമാണ് അപകടത്തില്‍പെടാന്‍ കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
റോഡിനു നടുവിലെ കുഴിക്ക് ചുറ്റും ഒരു റിബണ്‍ മാത്രമാണ് വേലിയായി കെട്ടിയിരുന്നത്. തെരുവ് വിളക്കുകള്‍ ഇല്ലാത്ത ഇവിടങ്ങളില്‍ കുഴിക്കരികെ വെളിച്ചവും ഒരുക്കിയിരുന്നില്ല.
ശരീരമാസകലം വേദന സഹിച്ചാണ് ആശുപത്രിയില്‍ കഴിയുന്നത്.
കരാറുകാരുടെ അനാസ്ഥയാണ് അപകടത്തിനു കാരണം. കരാറുകാരന് ആശുപത്രിയില്‍ വന്ന് പോയതല്ലാതെ സാമ്പത്തികമായോ മറ്റോ സഹായങ്ങളൊന്നും ലഭിച്ചിട്ടില്ല-അബ്ദുറസാഖ് പറഞ്ഞു.
കൂടത്തായിയിലുള്ള മകളുടെ വീട്ടില്‍ പോയി തിരിച്ചു വരുമ്പോഴാണ് അപകടത്തില്‍പെട്ടത്. അതുവഴി വന്ന മുക്കം നെല്ലിക്കാപറമ്പ് സ്വദേശികളായ ഷംസുദ്ദീന്, യാഷിം എന്നീ കാര്‍ യാത്രക്കാരാണ് തക്ക സമയത്ത് കുഴിയില്‍ നിന്ന് രക്ഷിച്ച് റസാഖിനെ ഓമശ്ശേരി ശാന്തി ആശുപത്രിയില്‍ എത്തിച്ചത്. കൊയിലാണ്ടി മുതല്‍ ഓമശ്ശേരി വരെ നിരവധി സ്ഥലങ്ങളിലാണ് ഇത്തരം കുഴികള്‍ അപകടക്കെണിയായുള്ളത്. ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും ഇത്തരം കുഴികളില്‍ വീഴുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.