ചാലിയം റോഡിൽ മരങ്ങൾക്ക് കൂട്ടമരണം

ചാലിയം: വരുന്നത് രാജപാത തന്നെ. എങ്കിലും മണ്ണൂർ-കടലുണ്ടി - ചാലിയം റോഡിൽ വൻ മരങ്ങളുടെ കൂട്ടക്കുരുതി ആരിലും നൊമ്പരമുണ്ടാക്കും. നഗര നിരത്തുകളെ വെല്ലുന്ന രീതിയിൽ പണിയുന്ന റോഡിൽ ഡസൻ കണക്കിന് വൻ മരങ്ങളാണ് മുറിച്ച് മാറ്റപ്പെടുന്നത്. ഇവയിൽ ചിലതെങ്കിലും ഒഴിവാക്കപ്പെടാവുന്നതാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഏറ്റവും ആധുനിക രീതിയിലാണ് കിലോമീറ്ററിന് കോടിക്കണക്കിന് രൂപ നിരക്കിൽ 6.97 കിലോമീറ്റർ നീളമുള്ള റോഡ് നവീകരണം. ഏഴ് മീറ്റർ വാഹന വഴി, ഒരു മീറ്റർ വീതിയിൽ പേവ്ഡ് ഷോൾഡർ, ഒന്നര മീറ്റർ വീതിയിൽ നടപ്പാത എന്നിവയൊക്കെയുള്ളതിനാൽ റോഡരികിലെ മരങ്ങൾ മുറിക്കൽ അനിവാര്യമായി. ഇതിനു പുറമെ വശങ്ങളിൽ ഓവുചാലും പൈപ്പ് - കേബ്ളുകൾക്കുള്ള ചാലുകളുമുണ്ടാകും. പ്രധാന സ്ഥലങ്ങളിലും കവലകളിലും കൈവരികളുമുണ്ടാകും. രണ്ടടിയോളം ഉയർത്തി നാല് അടുക്കുകളായാണ് റോഡ്. തെരുവ് വിളക്കുകൾ, മോഡുലാർ ബസ് സ്റ്റോപ്പുകൾ, സുരക്ഷ ക്രമീകരണങ്ങൾ എന്നിവയുമൊക്കെ ഉൾക്കൊള്ളണമെങ്കിൽ മുഴുവൻ മരങ്ങളും മുറിച്ചുമാറ്റാതെ നിർവാഹമില്ലെന്നായി. അതോടെ അരനൂറ്റാണ്ട് തണലേകിയ മരങ്ങൾക്കാകെ മരണം വിധിക്കപ്പെട്ടു. ഇവയിൽ പലതും അങ്ങാടികളിലെ സാംസ്കാരിക കൂടിച്ചേരൽ വേദികൾ കൂടിയായിരുന്നു. കടലുണ്ടി - ചാലിയം റോഡിൽ സന്നദ്ധ സംഘടനകളും വ്യക്തികളും നട്ടുപിടിപ്പിച്ച മരങ്ങളാണ് മുറിച്ചു മാറ്റപ്പെടുന്നതെങ്കിൽ കടലുണ്ടി - മണ്ണുർ ഭാഗത്ത് ഹരിത കവചം തീർക്കാൻ തൊഴിലുറപ്പ് വഴിയും മറ്റും വൻതുക ചെലവഴിച്ച് നട്ടുപിടിപ്പിക്കപ്പെട്ടവയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.