പണയ സ്വർണം വീണ്ടെടുക്കാൻ വാഗ്ദാനവുമായി സംഘങ്ങൾ; ഇടപാടിൽ മറിയുന്നത് ആയിരങ്ങൾ

എലത്തൂർ: പണയപ്പെടുത്തിയ സ്വർണം വീണ്ടെടുക്കാൻ വാഗ്ദാനവുമായി സംഘങ്ങൾ രംഗത്ത്. കടബാധ്യതയിൽനിന്ന് ഒഴിവാകാനുള്ള ശ്രമങ്ങൾക്കിടയിൽ ആഭരണ ഉടമകൾക്ക് ഇടപാടിൽ നഷ്ടമാകുന്നത് ആയിരങ്ങൾ. പണയപ്പെടുത്തിയ സ്വർണത്തിൻെറ മുതലും പലിശയും അടക്കാൻ കഴിയാതിരുന്നവരെ തേടി സഹായ വാഗ്ദാനങ്ങൾ എത്തുന്നതോടെ പല ഇടപാടുകാരും ചതിയിൽ പെടുകയാണ്. ബാങ്കിലെത്തി പണം നൽകി സ്വർണം വീണ്ടെടുത്ത് തങ്ങളുടെ ജ്വല്ലറികളിൽ എത്തിക്കുകയാണ് രീതി. വലിയ തോതിൽ പണിക്കുറവും കൂലിയും കഴിച്ചുള്ള വിലയാണ് സംഘങ്ങൾ ഇടപാടുകാർക്ക് നൽകുന്നത്. വില കൂടിയതോടെ വിൽപന കുറഞ്ഞ സ്വർണ വ്യാപാരത്തിന് വലിയ തോതിലാണ് പണയ സ്വർണ ഇടപാട് നടക്കുന്നത്. പണയപ്പെടുത്തിയ സ്വർണത്തിനെക്കാൾ കൂടുതൽ തുക പലിശയും മുതലുമായും ബാധ്യത വന്നവരാണ് സ്വർണം വീണ്ടെടുക്കാനും കടബാധ്യത ഒഴിവാക്കാനും അവസരമെന്ന പരസ്യങ്ങളിലും ഓഫറുകളിലും പെടുന്നത്. ബാങ്കുകളിൽനിന്ന് രഹസ്യമായ വിവരം ശേഖരിച്ചും സംഘം ഇടപാടുകാരെ സമീപിക്കുകയാണ്. സ്വർണ വിൽപനയെക്കാൾ പല ചെറുകിട ജ്വല്ലറികളിലും ഇത്തരം ഇടപാടുകളാണ് കുറച്ചു മാസങ്ങളായി പൊടിപൊടിക്കുന്നത്. വ്യക്തികളും പുതിയ ബിസിനസ് മേഖലയിലേക്ക് മാറിയിട്ടുണ്ട്. പണയപ്പെടുത്തിയ സ്വർണം വീണ്ടെടുക്കാതെ ഇടപാടുകാർക്ക് പുതിയ ഓഫറുകൾ നൽകി നിലനിർത്താൻ ബാങ്കുകളും ശ്രമിക്കുന്നുണ്ട്. വായ്പയെടുത്തവരുടെ വിലാസവും ഫോൺ നമ്പറും രഹസ്യമായി നൽകുന്ന ബാങ്ക് മാനേജർമാർക്കും ജീവനക്കാർക്കും ഓഫറുകളുമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.