കോട്ടയം: കോവിഡിനെത്തുടർന്ന് നിർത്തലാക്കിയ ട്രെയിനുകളിൽ നല്ലൊരു ശതമാനവും പുനരാരംഭിച്ചിട്ടും റിസർവേഷൻ നിബന്ധന തുടരുന്നത് സ്ഥിരം യാത്രക്കാർക്ക് തിരിച്ചടിയാവുന്നു. കോട്ടയം-എറണാകുളം റൂട്ടിൽ എക്സ്പ്രസ് ട്രെയിനിൽ 50 രൂപയാണ് ഇപ്പോഴത്തെ നിരക്ക്. ഇതിൽ 15 രൂപ റിസർവേഷൻ ചാർജാണ്. സൂപ്പർ ഫാസ്റ്റ് ട്രെയിനുകളിൽ നിരക്ക് പിന്നെയും ഉയരും. നേരേത്ത പാസഞ്ചറിൽ 20 രൂപ മാത്രമായിരുന്നു ചാർജ്. ഇതിനൊപ്പം സീസൺ ടിക്കറ്റുകളുടെ വിതരണം ആരംഭിക്കാത്തതും സ്ഥിരം യാത്രക്കാർക്ക് പ്രതിസന്ധി തീർക്കുന്നു. കോട്ടയം-എറണാകുളം റൂട്ടിൽ 400 രൂപ മാത്രമായിരുന്നു സീസൺ ടിക്കറ്റ് നിരക്ക്. ഇത് നിലച്ചതോടെ 2500-3000 രൂപ മുടക്കേണ്ട സ്ഥിതിയിലാണ് യാത്രക്കാർ. ചെറുശമ്പളത്തിന് സമീപ പട്ടണങ്ങളിൽ ജോലി ചെയ്തിരുന്നവർക്ക് ഇത് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. സീസൺ ടിക്കറ്റും പാസഞ്ചറുകളും ഇല്ലാതായതോടെ തൊഴിൽതന്നെ ഉപേക്ഷിക്കേണ്ടിവന്നവരും നിരവധിയുണ്ട്. ബസുകളടക്കം വ്യാപകമായിട്ടും ഇപ്പോഴും ട്രെയിൻ യാത്രക്ക് റിസർവേഷൻ നിബന്ധന തുടരുന്നതിൽ പ്രതിഷേധവും ഉയരുന്നുണ്ട്. മണിക്കൂറുകളോളമാണ് ക്യൂ നിൽക്കേണ്ടിവരുന്നത്. സ്ത്രീകൾക്കാണ് ഇത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. ഐ.ആർ.സി.ടി.സി മൊബൈൽ ആപ് വഴി ബുക്കിങ് നടക്കുമെങ്കിലും ഇത് പരിമിതമാണെന്ന് ഓള്‍ കേരള റെയില്‍ യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡൻറ് പോള്‍ മാന്‍വെട്ടം പറഞ്ഞു. ആധാർ ലിങ്ക് ചെയ്തവർക്ക് 12, അല്ലാത്തവർക്ക് ആറ് എന്നിങ്ങനെയേ ഒരു മാസം അതിലൂടെ ടിക്കറ്റ് ലഭ്യമാകൂ. ബാക്കിയുള്ള ദിവസങ്ങളിലെ ടിക്കറ്റ് സ്‌റ്റേഷനിൽ വരിനിന്ന് എടുക്കേണ്ട സ്ഥിതിയാണ്. ചില സ്റ്റേഷനുകളിൽ റിസർവേഷൻ കൗണ്ടറുകൾ ഇല്ലാത്തതും യാത്രക്കാർക്ക് വിനയാണ്. അൺ റിസർവ്ഡ് ടിക്കറ്റുകളും പാസഞ്ചർ സർവിസുകളും അനുവദിക്കുന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. സംസ്ഥാനം ആവശ്യപ്പെട്ടാലേ ലോക്കൽ ട്രെയിനുകളുടെ സർവിസിൻെറ കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയൂവെന്നാണ് റെയിൽവേയുടെ നിലപാട്. ഇതോടെ സംസ്ഥാന ഇടപെടൽ തേടി വിവിധ പാസഞ്ചർ അസോസിയേഷനുകൾ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും നിവേദനം നൽകിയിരുന്നു. എന്നാൽ, ദുരന്ത നിവാരണ വകുപ്പ് അനുവദിക്കാതെ കേന്ദ്രത്തോട് ആവശ്യം ഉന്നയിക്കാൻ കഴിയില്ലെന്നാണ് സംസ്ഥാന സർക്കാർ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.