പാലാ: പഞ്ചായത്തുകളിൽ ഭരിക്കാന്‍ മുന്നണികള്‍ക്ക് ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ സ്വതന്ത്രൻമാരെ കൂട്ടുപിടിച്ച് തങ്ങളുടെ പ്രതിനിധികളെ അധ്യക്ഷ പദവിയിൽ എത്തിക്കാൻ ഇടത്, വലത്, മുന്നണികൾ ചടുലമായ രാഷ്ട്രീയ നീക്കങ്ങളാണ് പാലാ കേന്ദ്രീകരിച്ച് നടത്തുന്നത്. കിടങ്ങൂര്‍, മുത്തോലി, കൊഴുവനാല്‍, ഭരണങ്ങാനം, രാമപുരം, പഞ്ചായത്തുകളാണ് ഇപ്പോൾ രാഷ്ട്രീയ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുന്നത്. കടനാട്, മീനച്ചില്‍, കരൂര്‍ പഞ്ചായത്തുകളിലാണ് ഇടതുമുന്നണിക്ക് വ്യക്തമായ ഭൂരിപക്ഷം ഉള്ളത്. കടുത്തുരുത്തി നിയോജക മണ്ഡലത്തിൻെറ ഭാഗമായ കിടങ്ങൂരിൽ അഞ്ചു വാര്‍ഡുകള്‍ പിടിച്ച് ബി.ജെ.പി കരുത്ത് കാട്ടി. 15 വാര്‍ഡുകളുള്ള പഞ്ചായത്തിൽ ബി.ജെ.പി ഏറ്റവും വലിയ ഒറ്റ കക്ഷിയായി. എല്‍.ഡി.എഫ് ഏഴു വാര്‍ഡുകളില്‍ വിജയിച്ച് ഭരണത്തിനടുത്താണ്. യു.ഡി.എഫിന് മൂന്നംഗങ്ങളാണുള്ളത്. മുത്തോലിയിൽ ആറ് വാര്‍ഡുകളില്‍ വിജയക്കുതിപ്പ് നടത്തിയ ബി.ജെ.പി ഭരണത്തിനടുത്താണ്. ഒരംഗത്തിൻെറ കൂടി പിന്തുണ ലഭിച്ചാല്‍ ഉറപ്പിക്കും. കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് (എം) ഒറ്റയ്ക്ക് ഭരിച്ചിരുന്നിടമാണ്. ജോസ് കെ. മാണി വിഭാഗത്തിൻെറ ഉറച്ച കോട്ടയായ ഇവിടെ തിരിച്ചടിയേറ്റത് നേതാക്കളെ ഞെട്ടിച്ചു. എല്‍.ഡി.എഫിന് അഞ്ചംഗങ്ങളാണുള്ളത്. ഇവിടെ രണ്ട് കോണ്‍ഗ്രസ് അംഗങ്ങളുടെ നിലപാട് നിര്‍ണായകമാവുകയാണ്. ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡൻറ് കൂടിയായ രഞ്ജിത് മീനാഭവനാണ് ഇവർക്ക് ഭരണം കിട്ടിയാല്‍ പ്രസിഡൻറാന്‍ സാധ്യതയുള്ള അംഗം. കഴിഞ്ഞ തവണ ഇടതു പിന്തുണയോടെ കേരള കോണ്‍ഗ്രസ് (എം) ഭരണം നയിച്ചിരുന്ന കൊഴുവനാലില്‍ എല്‍.ഡി.എഫ് ഭരണത്തിനടുത്താണ്. ബി.ജെ.പിക്കും യു.ഡി.എഫിനും മൂന്നംഗങ്ങള്‍ വീതമാണുള്ളത്. ഇവിടെ വിജയിച്ച് സ്വതന്ത്ര അംഗത്തിൻെറ നിലപാട് നിര്‍ണായകമാവും. ഭരണങ്ങാനത്ത് ഒേരയൊരു ബി.ജെ.പി അംഗത്തിൻെറ നിലപാട് ഉറ്റുനോക്കുകയാണ്. 13 വാര്‍ഡുകളുള്ള ഭരണങ്ങാനത്ത് യു.ഡി.എഫിനും എല്‍.ഡി.എഫിനും ആറു വീതം വിജയികളാണുള്ളത്. കഴിഞ്ഞ തവണ കോണ്‍ഗ്രസ് ഒറ്റക്ക് ഭരിച്ചിരുന്നിടമാണ്. രാമപുരത്ത് 18 വാർഡുകളാണുള്ളത്. എട്ടെണ്ണത്തില്‍ വിജയിച്ച് കോണ്‍ഗ്രസ് ഭരണത്തിനരികെയാണ്. അഞ്ച് അംഗങ്ങള്‍ വിജയിച്ച എല്‍.ഡി.എഫിനും മൂന്നംഗങ്ങളുള്ള ബി.ജെ.പിക്കും വിജയിച്ച രണ്ടു സ്വതന്ത്രരുടെ പിന്തുണ കിട്ടിയാലും ഭരണത്തിനുള്ള ഭൂരിപക്ഷം കിട്ടില്ല. കഴിഞ്ഞ തവണ മൂന്ന് വാര്‍ഡുകളില്‍ വിജയിച്ച സി.പി.എം ഇത്തവണ ചിത്രത്തിലില്ല. സ്വതന്ത്രരുടെ പിന്തുണ ഉറപ്പാക്കാന്‍ കോണ്‍ഗ്രസ് ശ്രമങ്ങള്‍തുടങ്ങി. മീനച്ചില്‍ പഞ്ചായത്തിൽ ഇടതുപക്ഷത്തിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചു. ഇവിടെ സി.പി.എം മികച്ച വിജയം നേടി. കേരള കോണ്‍ഗ്രസ് എമ്മിൻെറ ഉറച്ച കോട്ടയായിരുന്ന മീനച്ചിലില്‍ പാര്‍ട്ടി ഇത്തവണ മൂന്ന് സീറ്റില്‍ ഒതുങ്ങി. ബി.ജെ.പി ഇത്തവണ രണ്ടു വാര്‍ഡുകളില്‍ ഒതുങ്ങി. ഇവിടെ പ്രസിഡൻറ് സ്ഥാനത്തിന് സി.പി.എമ്മിൻെറ ജോയി കുഴിപ്പാലയ്ക്കാണ് സാധ്യതയേറെ. കോണ്‍ഗ്രസ് ചിത്രത്തിലില്ല. കടനാട് പഞ്ചായത്തിൽ കഴിഞ്ഞ തവണ പാതിവഴിയില്‍ യു.ഡി.എഫില്‍ നിന്ന് ഭരണം പിടിച്ച ഇടതുപക്ഷത്തിന് കേരള കോണ്‍ഗ്രസ് എമ്മിനെ കൂടെക്കൂട്ടിയപ്പോള്‍ മികച്ച വിജയം കിട്ടി. അഞ്ചു വാര്‍ഡുകളിൽ വിജയിച്ച സി.പി.എമ്മാണ് മുന്നിൽ. കരൂർ പഞ്ചായത്തിൽ എൽ.ഡി.എഫിന് മികച്ച ഭൂരിപക്ഷം കിട്ടി. കേരള കോൺഗ്രസിലെ (എം) മഞ്ജു ബിജു അധ്യക്ഷയാകാൻ സാധ്യത ഏറെയാണ്. പ്രസിഡൻറ് സ്ഥാനം പട്ടികജാതി വനിത സംവരണമാണ്. കേരള കോൺ. (എം) ഉൾപ്പെട്ട ഇടതുമുന്നണിക്ക് 15ൽ 10 സീറ്റാണ് ഇവിടെ ലഭിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.