5.25 ലക്ഷം പേജുകൾ ഡിജിറ്റലാക്കി കോട്ടയം: എം.ജി സർവകലാശാലയിൽ 1983 മുതൽ സൂക്ഷിക്കുന്ന വിവിധ കോഴ്‌സുകളുടെ മാർക്കുകളും വിവരങ്ങളുമടങ്ങിയ ടാബുലേഷൻ രജിസ്റ്ററുകൾ ഇനി ഡിജിറ്റൽ. കൈയെഴുത്ത് പ്രതികളായി സൂക്ഷിച്ചിരുന്ന പരീക്ഷാരേഖകളായ ടാബുലേഷൻ രജിസ്റ്ററുകളുടെ 5.25 ലക്ഷം പേജുകളാണ് ജീവനക്കാർക്ക് വിരൽത്തുമ്പിൽ ലഭ്യമാകുംവിധം ഡിജിറ്റലൈസ് ചെയ്തത്. കാലപ്പഴക്കത്താൽ നശിച്ചുപോകാനിടയുണ്ടായിരുന്ന ടാബുലേഷൻ രജിസ്റ്ററുകൾ സംരക്ഷിക്കുന്നതിൻെറ ഭാഗമായാണ് പ്രീഡിഗ്രി, ബി.എസ്സി, ബി.കോം, ബി.എ കോഴ്‌സുകളുടെ രജിസ്റ്ററുകൾ സ്‌കാൻ ചെയ്ത് ഡിജിറ്റൽ രൂപത്തിലാക്കിയത്. മാർക്ക്ലിസ്റ്റുകളുടെ ട്രാൻസ്‌ക്രിപ്റ്റ് അടക്കം വിവിധ സർട്ടിഫിക്കറ്റുകൾ വേഗം നൽകുന്നതിന് ഡിജിറ്റലൈസേഷൻ സഹായിക്കും. ടാബുലേഷൻ രജിസ്റ്ററുകൾ പരിശോധിച്ച് കണ്ടെത്തുന്നതിനുള്ള കാലതാമസവും സ്ഥിരമായി ഉപയോഗിക്കുന്നതുമൂലം പഴയ രജിസ്റ്ററുകൾ നശിക്കുന്നതും ഒഴിവാകും. രജിസ്റ്റർ നമ്പർ, പരീക്ഷകേന്ദ്രം, കോഴ്‌സ് പൂർത്തീകരിച്ചവർഷം എന്നിവയിലൊന്ന് ഉപയോഗിച്ച് വിവരങ്ങൾ വേഗത്തിൽ കണ്ടെത്താനുള്ള സോഫ്റ്റ്‌വെയറാണ് തയാറാക്കിയിട്ടുള്ളത്. എട്ടുമാസം കൊണ്ട് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപറേറ്റിവ് സൊസൈറ്റിയാണ് പദ്ധതിയുടെ ആദ്യഘട്ടം പൂർത്തീകരിച്ചത്. ആദ്യഘട്ടത്തിൽ ഡിജിറ്റലൈസ് ചെയ്ത രേഖകൾ വൈസ് ചാൻസലർ പ്രഫ. സാബു തോമസിന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപറേറ്റിവ് സൊസൈറ്റി പ്രോജക്ട് മാനേജർ കെ.പി. റഷീദ് കൈമാറി. രജിസ്ട്രാർ പ്രഫ. ബി. പ്രകാശ് കുമാർ, പരീക്ഷ കൺട്രോളർ ഡോ. സി.എം. ശ്രീജിത്, ഫിനാൻസ് ഓഫിസർ ബിജു മാത്യു, പദ്ധതി കോഓഡിനേറ്റർ ജോയൻറ് രജിസ്ട്രാർ ജി. വിജയകുമാർ, ഊരാളുങ്കൽ സൊസൈറ്റി സോഫ്റ്റ്‌വെയർ എൻജിനീയർ കെ.ജി. അജയൻ എന്നിവർ പങ്കെടുത്തു. രണ്ടാംഘട്ടത്തിൽ ബിരുദാനന്തര ബിരുദം, ബി.എഡ്, എൽഎൽ.ബി, മെഡിക്കൽ, പാരാമെഡിക്കൽ, എം.ബി.എ, എം.സി.എ, ബി.ടെക് തുടങ്ങി 25 കോഴ്‌സുകളുടെ കൈയെഴുത്ത് ടാബുലേഷൻ രജിസ്റ്ററുകൾ ഡിജിറ്റലൈസ് ചെയ്യും. അടുത്തവർഷം ജനുവരി 31നകം എല്ലാ കോഴ്‌സുകളുടെയും ടാബുലേഷൻ രജിസ്റ്ററുകൾ ഡിജിറ്റൽ രൂപത്തിലാക്കുകയാണ് ലക്ഷ്യം. സംസ്ഥാന സർക്കാർ പദ്ധതി വിഹിതമായി ഒരുകോടി രൂപ അനുവദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.