ബി.എസ്.എന്‍.എല്‍ വാക്കുപാലിച്ചില്ല; ഓൺലൈൻപഠനം പരിധിക്കുപുറത്ത്

മുണ്ടക്കയം: നൂറുദിനം പിന്നിട്ടിട്ടും ബി.എസ്.എന്‍.എൽ വാക്കുപാലിച്ചില്ല, ഓണ്‍ലൈന്‍ പഠനത്തില്‍ ട്രീസയും ആന്‍സിയയും ഇപ്പോഴും പരിധിക്ക് പുറത്തുതന്നെ. ഓണ്‍ലൈന്‍ പഠനത്തിന് കൊക്കയാര്‍ പഞ്ചായത്തിലെ മുക്കുളം ടോപ്പിലെ കുട്ടികള്‍ കാത്തിരിപ്പ് തുടങ്ങിയിട്ട് നൂറുദിനം പിന്നിട്ടു. ഇവരുടെ വിഷമകഥ ബോധ്യപ്പെട്ട ബി.എസ്.എന്‍.എല്‍ ആവട്ടെ വാക്കുപാലിക്കാനും തയാറല്ല. മുക്കുളം ടോപ് പുല്ലൂരത്തില്‍ പി.ജെ. വക്കച്ചൻെറ മക്കളായ ട്രീസ വര്‍ഗീസും ആന്‍സിയ വര്‍ഗീസുമാണ് നാട്ടിലെ കുട്ടികളുടെ ദുരിതകഥ അധികാരികളെ അറിയിച്ചത്. എന്നാല്‍, ഇതൊന്നും കാണാനും കേള്‍ക്കാനും അധികാരികള്‍ തയാറായിട്ടുമില്ല. ജൂണില്‍ ഓണ്‍ലൈന്‍പഠനം തുടങ്ങിയതോടെ ട്രീസയും ആൻസിയയും മൊബൈല്‍ ഫോണുമായി പഠനത്തിനൊരുങ്ങിയെങ്കിലും നെറ്റ്വര്‍ക്കില്ല. സ്വകാര്യ കമ്പനികളുടെ ഫോണുകളും പരീക്ഷിച്ചുനോക്കി, മാറ്റമില്ല. മേഖലയിലെ മറ്റു കുട്ടികളും ഈ അവസ്ഥയില്‍തന്നെ. വീട്ടുമുറ്റത്തെ പ്ലാവിന് മുകളില്‍ പ്ലാസ്റ്റിക് കയറില്‍ സഞ്ചി കെട്ടിത്തൂക്കി. നീളത്തിലുള്ള കയറിന് വലിക്കാനായ കപ്പിയും ഘടിപ്പിച്ചു. പഠനസമയത്ത് മൊബൈല്‍ ഫോണ്‍ സഞ്ചിയിലാക്കി മുകളിലേക്ക് ഉയര്‍ത്തും. പഠനഭാഗം ഡൗണ്‍ലോഡ് ആയശേഷമേ സഞ്ചി താഴെയിറക്കൂ. അങ്ങനെയാണ് പാഠഭാഗങ്ങള്‍ തയാറാക്കി വന്നത്. കുട്ടികളുടെ ദുരിതകഥ സ്ഥലം എം.പി ഡീന്‍കുര്യാക്കോസിൻെറ ശ്രദ്ധയില്‍പെട്ടതോടെ വിഷയത്തില്‍ പച്ചക്കൊടിയായി. കുട്ടികളുടെ മരക്കൊമ്പിലെ പഠനം ഡീന്‍ ബി.എസ്.എന്‍.എല്‍ ജനറല്‍ മാനേജറെ ബോധ്യെപ്പടുത്തി. ഉടന്‍ പരിഹാരമുണ്ടാക്കുമെന്ന് ജനറല്‍ മാനേജര്‍ ഉറപ്പും നല്‍കി. എന്നാല്‍, മാസം മൂന്നു കഴിഞ്ഞിട്ടും മാനേജര്‍ ഓഫ് ലൈനില്‍ തന്നെയാണ്. കുട്ടികളുടെ പഠനം മരക്കൊമ്പിലും. അധികാരികളുടെ കനിവിന് കാത്തിരിക്കുകയാണ് ട്രീസയും ആന്‍സിയയയും ഒപ്പം കൂട്ടുകാരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.