പൈപ്പുപൊട്ടി തകർന്ന് കറുകച്ചാല്‍-മണിമല റോഡ്

കറുകച്ചാല്‍: പൈപ്പുപൊട്ടൽ തുടർക്കഥയായതോടെ കറുകച്ചാല്‍-മണിമല റോഡിന്‍റെ വിവിധ ഭാഗങ്ങൾ തകർച്ചയിൽ. റോഡിന്‍റെ വിവിധ ഭാഗങ്ങളിലായി നൂറുകണക്കിന് കുഴികളാണ് രൂപപ്പെട്ടത്. ഇത്തരം കുഴികളിൽചാടി ഇരുചക്രവാഹന യാത്രികരടക്കം അപകടത്തില്‍പെട്ടിട്ടും നടപടിയില്ല. ഉന്നത നിലവാരത്തില്‍ നിര്‍മിച്ച റോഡ് ചുരുങ്ങിയ കാലത്തിൽ തകര്‍ന്നിട്ടും കുഴികളടക്കാനോ അറ്റകുറ്റപ്പണി കൃത്യമായി നടത്താനോ അധികൃതർ തയാറാകുന്നില്ലെന്നും പരാതിയുണ്ട്. നെടുമണ്ണി, ഇലയ്ക്കാട്, പത്തനാട്, നെരിയാനിപൊയ്ക തുടങ്ങിയ സ്ഥലങ്ങളിലെല്ലാം റോഡ് തകര്‍ന്നു. മഴക്കാലം ആരംഭിച്ചതോടെ പലയിടത്തും റോഡില്‍ വെള്ളവും ചളിയും കെട്ടിക്കിടക്കുകയാണ്. ഓരോ തവണയും പൈപ്പില്‍ വെള്ളമെത്തുന്നതോടെ ഓരോ ഭാഗങ്ങള്‍ തകരുന്നതാണ് സ്ഥിതി. ചിലയിടങ്ങളില്‍ ടാറിങ് വിണ്ടുകീറിയ നിലയിലാണ്. പലഭാഗങ്ങളും ടാറിങ് ഇടിഞ്ഞുതാഴ്ന്നു തുടങ്ങി. ഇതിനൊപ്പം പതിനായിരക്കണക്കിന് ലിറ്റര്‍ വെള്ളവും പാഴാകുന്നുണ്ട്. ഇതുസംബന്ധിച്ച് പലവട്ടം നാട്ടുകാരും രാഷ്ട്രീയ പാര്‍ട്ടികളും അധികൃതര്‍ക്ക് പരാതികള്‍ നല്‍കിയെങ്കിലും സ്ഥലം സന്ദര്‍ശിക്കാന്‍പോലും നടപടിയുണ്ടായില്ല. പൈപ്പുകളുടെ കാലപ്പഴക്കമാണ് പലപ്പോഴും പൊട്ടാൻ കാരണമാകുന്നത്. ഏറെനാളത്തെ പരാതികൾക്കുശേഷം ജലവിതരണ വകുപ്പ് ജീവനക്കാരെത്തി റോഡ് കുഴിച്ച് പെപ്പ് നന്നാക്കിയാലും ദുരിതം തുടരും. ടാറിങ് തകര്‍ന്ന് വലിയ കുഴികളുണ്ടായ ചിലയിടങ്ങളിൽ കോണ്‍ക്രീറ്റിങ് നടത്തിയിട്ടുണ്ട്. ഇതിന് വേണ്ടത്ര നിലവാരമില്ലാത്തതിനാല്‍ പെട്ടെന്ന് ഇളകിപ്പോകുമെന്നും ആക്ഷേപമുണ്ട്. -------- പടം പത്തനാട് ഇലക്കാടിനുസമീപം പൈപ്പ്പൊട്ടി റോഡിൽ രൂപപ്പെട്ട കുഴികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.