സൗരോർജ വേലികൾ തകർന്നു; നാട്ടിലിറങ്ങി വന്യജീവികൾ പുനലൂർ: ഉറുകുന്നിൽ പലയിടത്തും സൗരോർജ വേലി തകർന്നതോടെ വന്യമൃഗങ്ങൾ ജനവാസമേഖലയിൽ ഇറങ്ങുന്നു. തെന്മല പഞ്ചായത്ത് ഉറുകുന്ന് ഏഴാം വാർഡ് തുരപ്പിൻ പുറം, ഐഷപ്പാലം, ഒറ്റക്കൽ റെയിൽവേ സ്റ്റേഷൻ ഭാഗം തുടങ്ങിയ സ്ഥലങ്ങളിലാണ് ആനയടക്കം നാട്ടിലിറങ്ങി കൃഷിനാശം വരുത്തുന്നത്. വന്യജീവികളുടെ കാടിറക്കം മനുഷ്യനടക്കം ഭീഷണിയായി. ലക്ഷങ്ങൾ മുടക്കി വനം വകുപ്പ് മൂന്നുവർഷം മുമ്പ് ഇവിടങ്ങളിലെല്ലാം സൗരോർജ വേലികൾ സ്ഥാപിച്ചിരുന്നു. വനത്തെയും ജനവാസമേഖലയെയും വേർതിരിച്ചുള്ള ഈ വേലികൾ മിക്കയിടത്തും തകർന്നു. കാറ്റിൽ മരം വീണും ആനയടക്കം കേടുവരുത്തിയുമാണ് വേലി പലയിടത്തും നശിച്ചത്. ഇതോടെയാണ് ജനവാസമേഖലകളിൽ കാട്ടാനയെത്തുന്നത്. വ്യാപക കൃഷി നാശമാണ് ഈ മേഖലയിൽ ഉണ്ടാകുന്നത്. വനപാലകർക്ക് നിത്യവും നാട്ടുകാർ പരാതി നൽകിയിട്ടും പരിഹാരമുണ്ടാക്കാൻ കഴിയുന്നില്ല. (ചിത്രം) ട്രെയിൻ മുടക്കി രാത്രിയിൽ കാട്ടാന പുനലൂർ: റെയിൽവേ പാളത്തിൽ കാട്ടാന ഇറങ്ങി നിന്നതോടെ ട്രെയിൻ ഗതാഗതം മിനിറ്റുകൾ തടസ്സപ്പെട്ടു. കൊല്ലം- ചെങ്കോട്ട പാതയിൽ ഉറുകുന്ന് തുരപ്പുംപുറത്താണ് ഒറ്റയാൻ കൊമ്പൻ പാതിരാത്രി പരിഭ്രാന്തി പരത്തിയത്. കഴിഞ്ഞദിവസം രാത്രി ഉറുകുന്നിൽ ജനവാസമേഖലയിൽ ഇറങ്ങിയ ഒറ്റയാൻ കൃഷി നശിപ്പിച്ചശേഷമാണ് പാതയിലേക്ക് കയറിയത്. രാത്രിയിൽ കൊല്ലത്തുനിന്ന് തിരുനെൽവേലിക്കുള്ള പാലരുവി എക്സ്പ്രസ് കടന്നുവരുന്ന സമയത്തായിരുന്നു ആനയുടെ പരാക്രമം. സമീപത്തെ പുരയിടത്തിൽനിന്ന് പിഴുതെടുത്ത വാഴയുമായി ഒറ്റയാൻ ട്രാക്കിൽ നിൽക്കുന്നത് ദൂരെനിന്ന് ലോക്കോ പൈലറ്റ് കണ്ടു. വേഗം കുറച്ചെത്തിയ ട്രെയിൻ ആനയുടെ സമീപത്ത് വന്ന് ഹോൺ മുഴക്കിയിട്ടും മാറിയില്ല. അഞ്ച് മിനിറ്റിനുശേഷം ആന റെയിൽപാത വിട്ടറിങ്ങിയ ശേഷമാണ് ട്രെയിൻ പുറപ്പെട്ടത്. അടുത്തകാലത്തായി റെയിൽവേ പാതയിൽ കാട്ടാനയടക്കം ഇറങ്ങി നാശം വരുത്തുന്നത് പതിവായിട്ടുണ്ട്. (ചിത്രം )
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.