അഞ്ചാലുംമൂട്: കണ്ടച്ചിറ കായൽ കൈയേറി എന്ന പരാതിയിൽ ബുധനാഴ്ച സ്ഥലം സന്ദർശിച്ച് പരിഹാരമുണ്ടാക്കാമെന്ന തഹസിൽദാർ നൽകിയ ഉറപ്പ് പാഴായി. കൈയേറ്റം സംബന്ധിച്ച് പനയം വില്ലേജ് ഓഫിസർ സമഗ്ര റിപ്പോർട്ട് ബുധനാഴ്ച സമർപ്പിക്കുമെന്ന ഉറപ്പും നടപ്പായില്ല. സമഗ്ര റിപ്പോർട്ടിന് പകരം കൈയേറ്റത്തെക്കുറിച്ച് വ്യക്തതയില്ലാത്ത റിപ്പോർട്ടാണ് പനയം പഞ്ചായത്ത് ഓഫിസിൽ എത്തിച്ചത്. എന്നാൽ, ഈ റിപ്പോർട്ട് അംഗീകരിക്കാൻ പഞ്ചായത്ത് സമിതി തയാറായില്ല.
സ്ഥലം സന്ദർശിക്കാതെ എഴുതിയുണ്ടാക്കിയ റിപ്പോർട്ട് പ്രഹസനമാണെന്ന് പഞ്ചായത്തംഗങ്ങൾ കുറ്റപ്പെടുത്തി. ഇക്കാര്യങ്ങൾ പനയം പഞ്ചായത്ത് പ്രസിഡൻറ് ഡോ.കെ. രാജശേഖരൻ തഹസിൽദാരുടെ ശ്രദ്ധയിൽപെടുത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച വൈകീട്ട് അടിയന്തര പഞ്ചായത്ത് കമ്മിറ്റി ചേരുകയും ചെയ്തു. പഞ്ചായത്ത് കമ്മിറ്റി തീരുമാനപ്രകാരം ബന്ധപ്പെട്ടപ്പോൾ വ്യാഴാഴ്ച രാവിലെ 11ന് നേരിട്ടെത്തി വിശദ പഠനം നടത്താമെന്നാണ് തഹസിൽദാർ ഉറപ്പുനൽകിയിരിക്കുന്നത്.
മത്സ്യകൃഷിയുടെ പേരിൽ കായലിന്റെ ഭൂരിഭാഗം പ്രദേശത്തും ബണ്ടും സംരക്ഷണ ഭിത്തിയും നിർമിച്ച് കൈയേറിയിരിക്കുകയാണ്. അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര നടപടിയുണ്ടായില്ലെങ്കിൽ കലക്ടറേറ്റ് ഉപരോധം ഉൾപ്പെടെ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് പ്രസിഡന്റ് പറഞ്ഞു. സ്ഥലം കലക്ടർ സന്ദർശിക്കണമെന്ന ആവശ്യവുമുയരുന്നുണ്ട്. കൈയേറ്റം സംബന്ധിച്ച് തിങ്കളാഴ്ച പഞ്ചായത്ത് കമ്മിറ്റി ഒന്നടങ്കം പ്രമേയം പാസാക്കിയിരുന്നു. കഴിഞ്ഞ ദിവസം പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്ന് സ്ഥലം സന്ദർശിക്കാനെത്തിയ തഹസിൽദാരെ പഞ്ചായത്തംഗങ്ങൾ തടഞ്ഞുവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.