അഞ്ചൽ: ഒരു രാത്രി മുഴുവൻ ഉറങ്ങാതെ അന്വേഷിച്ചുനടന്ന നാട്ടുകാരുടെ നിശ്ചയദാർഢ്യത്തിന് ശുഭകരമായ പരിസമാപ്തി. കഴിഞ്ഞദിവസം കാണാതായ രണ്ട് വയസ്സുകാരനെ 13 മണിക്കൂറിന് ശേഷം കണ്ടെത്തി.
തടിക്കാട് കാത്തിരത്തറ ചണ്ണക്കാപൊയ്കയിൽ അൻസാരി-ഫാത്തിമ ദമ്പതികളുടെ മകൻ മുഹമ്മദ് അഫ്രാനെയാണ് ശനിയാഴ്ച രാവിലെ ഏഴോടെ വീടിന് അര കിലോമീറ്റർ അകലെ റബർതോട്ടത്തിൽ കണ്ടെത്തിയത്.
പുലർച്ച റബർ ടാപ്പിങ് നടത്തുന്നതിനിടെ നാട്ടുകാരനായ സുനിലാണ് കുട്ടിയെ ആദ്യം കണ്ടത്. ശാരീരിക അസ്വസ്ഥതകളോ പരിക്കോ ഉണ്ടായിരുന്നില്ല. കഴിഞ്ഞദിവസം രാത്രി മഴ പെയ്തിരുന്നെങ്കിലും നനഞ്ഞ ലക്ഷണങ്ങളില്ല. കുട്ടിയെ കണ്ടെത്തിയ വിവരം ഉടൻ സുനിൽ മറ്റുള്ളവരെ അറിയിച്ചു. നാട്ടുകാരെത്തി കുട്ടിയെ വീട്ടിലെത്തിച്ചു.
വിവരമറിഞ്ഞെത്തിയ അഞ്ചൽ പൊലീസ് കുട്ടിയെ മാതാവിന്‍റെ സാന്നിധ്യത്തിൽ പുനലൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യപ്രശ്നങ്ങൾ ഇല്ലെങ്കിലും ഒരു രാത്രി മുഴുവൻ വീടിന് പുറത്ത് കഴിഞ്ഞത് കണക്കിലെടുത്ത് ഡോക്ടർമാർ കുട്ടിയെ നിരീക്ഷണത്തിലാക്കുകയായിരുന്നു. പിന്നീട് പുനലൂർ കോടതിയിൽ ഹാജരാക്കിയ ശേഷം ആശുപത്രിയിലേക്ക് തിരികെയെത്തിച്ചു. ഞായറാഴ്ച വീട്ടിലെത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.