ATTN ഇരവിപുരം: യുവാവിനെ ആക്രമിച്ച് പണവും മൊബൈലും കവര്‍ന്ന സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. പോളയത്തോട് വയലില്‍ തോപ്പില്‍ ഷാമോന്‍ (32), അയത്തില്‍ അനുഗ്രഹ നഗര്‍ 180 നെടിയവിള കല്ലുപ്പുറത്ത് വീട്ടില്‍ സമീര്‍ (41) എന്നിവരെയാണ് ഇരവിപുരം പൊലീസ് പിടികൂടിയത്. 14ന് രാത്രി പുന്തലത്താഴത്തുള്ള ബാര്‍ ഹോട്ടലിനു സമീപം സുദര്‍ശനന്‍ എന്ന യുവാവിന്റെ കൈവശമുള്ള പണവും റിസ്റ്റ് വാച്ചും മൊബൈലുമാണ് കവര്‍ന്നത്. ബാറില്‍ നിന്ന് പുറത്തിറങ്ങിയ സുദര്‍ശനനെ രണ്ടംഗ സംഘം ബലം പ്രയോഗിച്ച് അടുത്ത ഒഴിഞ്ഞ പുരയിടത്തിലെത്തിച്ച് മർദിച്ച ശേഷമാണ് കവര്‍ച്ച നടത്തിയത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഇവരില്‍ ഒരാള്‍ തിരുവനന്തപുരത്ത് ഉള്ളതായി പൊലീസിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലില്‍ സമീറിനെ തിരുവനന്തപുരത്ത് നിന്ന് പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഷാമോനെ പുന്തലത്താഴത്തെ ഒളിയിടത്തില്‍ നിന്ന് പിടികൂടുകയായിരുന്നു. കൊല്ലം ഈസ്റ്റ്, ഇരവിപുരം, കൊട്ടിയം, ചാത്തന്നൂര്‍ പൊലീസ് സ്റ്റേഷനുകളിലായി ഷാമോന് 12ഉം കൊല്ലം ഈസ്റ്റ്, കിളികൊല്ലൂര്‍, കൊട്ടിയം, ചാത്തന്നൂര്‍ സ്റ്റേഷനുകളിലായി സമീറിന് 16ഓളം കവര്‍ച്ച, മോഷണ കേസുകളും നിലവിലുണ്ട്. ഇരവിപുരം ഇന്‍സ്‌പെക്ടര്‍ വി.വി. അനില്‍കുമാറിന്‍റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ അരുണ്‍ഷാ, ജയേഷ്, പ്രകാശ്, ആന്‍റണി, അജിത്ത്, എ.എസ്.ഐ സുരേഷ്, സി.പി.ഒ മാരായ അനീഷ്, സിജു, ശോഭ, എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു. -------------------------------------------- വയോധികയായ മാതാവിനെ തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച മകന്‍ അറസ്റ്റില്‍ ചാത്തന്നൂര്‍: വയോധികയായ മാതാവിനെ ഇരുമ്പ് പൈപ്പ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച മകന്‍ പിടിയില്‍. ചാത്തന്നൂര്‍ ഇടനാട് കൊല്ലായിക്കല്‍ അമ്പാടി വില്ലയില്‍ സിജു (36) ആണ് ചാത്തന്നൂര്‍ പൊലീസിന്‍റെ പിടിയിലായത്. ഇയാളോട് ജോലിക്ക് പോകാന്‍ ആവശ്യപ്പെട്ട വിരോധത്തിലാണ് മാതാവിനെ ഇരുമ്പ് പൈപ്പ് കൊണ്ട് തലക്കടിച്ചത്. മാതാവിന്‍റെ പരാതിയില്‍ കുറ്റകരമായ നരഹത്യാ ശ്രമത്തിനും പരിക്കേല്‍പിച്ചതിനും ചാത്തന്നൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഇയാളെ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പിടികൂടുകയായിരുന്നു. ചാത്തന്നൂര്‍ ഇന്‍സ്‌പെക്ടര്‍ ജസ്റ്റിന്‍ ജോണിന്‍റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ആശാ വി. രേഖ, സലിം, എ.എസ്.ഐമാരായ അനില്‍കുമാര്‍, ബിജു, രാജേഷ്‌കുമാര്‍, സി.പി.ഒ ആന്‍റണി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.