കരുനാഗപ്പള്ളി: ടൗണിൽ കോടതി സമുച്ചയം നിർമിക്കുന്നതിനായി നഗരസഭ വിട്ടുനൽകുന്ന സ്വകാര്യ ബസ് സ്റ്റേഷൻ സ്ഥലം ജില്ല ജഡ്ജി സന്ദർശിച്ചു. മുനിസിപ്പൽ ബസ് സ്റ്റാൻഡിനായി ഏറ്റെടുത്ത കരുനാഗപ്പള്ളി മാർക്കറ്റിനുസമീപത്തെ സ്ഥലമാണ് കോടതി സമുച്ചയത്തിനായി വിട്ടുനൽകുന്നത്. സ്ഥലം കോടതി സമുച്ചയം നിർമിക്കുന്നതിന് അനുയോജ്യമാണോയെന്ന് പരിശോധിക്കുന്നതിനായാണ് ജില്ല ജഡ്ജി എം.ബി. സ്‌നേഹലത സ്ഥലം സന്ദർശിച്ചത്. ഇതുസംബന്ധിച്ച് ഉടൻ ഹൈകോടതിക്ക് റിപ്പോർട്ട് നൽകും. കഴിഞ്ഞ ഫെബ്രുവരി ഏഴിനുചേർന്ന നഗരസഭ കൗൺസിൽ യോഗമാണ് ബസ് സ്റ്റാൻഡിനായി ഏറ്റെടുത്ത സ്ഥലം കോടതി സമുച്ചയത്തിന് വിട്ടുനൽകാൻ തീരുമാനിച്ചത്. ഇത് സംബന്ധിച്ച റിപ്പോർട്ട് ജില്ല ജഡ്ജിക്കും ജില്ലയുടെ ചുമതലയുള്ള ഹൈകോടതി ജഡ്ജി എ. മുഹമ്മദ് മുസ്താക്കിനും നൽകിയിരുന്നു. തുടർന്നാണ് ഹൈകോടതി ജഡ്ജിയുടെ നിർദേശപ്രകാരം ജില്ല ജഡ്ജി സ്ഥലം സന്ദർശിച്ചത്. സ്ഥലം വിട്ടുനൽകാനുള്ള നഗരസഭയുടെ തീരുമാനത്തിന് സർക്കാർ അനുമതി ലഭിക്കുന്നതനുസരിച്ച് സ്ഥലം ഔദ്യോഗികമായി കൈമാറും. പത്തുവർഷം മുമ്പാണ് കരുനാഗപ്പള്ളി മാർക്കറ്റിന് സമീപം പ്രൈവറ്റ് ബസ് സ്റ്റാൻഡിനായി നഗരസഭ സ്ഥലം വാങ്ങിയത്. ഇവിടെ ബസ് സ്റ്റാൻഡ് നിർമിച്ചെങ്കിലും പലവിധ കാരണങ്ങളാൽ പ്രവർത്തനം തുടങ്ങാനായിരുന്നില്ല. ഈ സ്ഥലം ഇപ്പോൾ ഉപയോഗമില്ലാതെ കിടക്കുകയാണ്. ഈ സാഹചര്യത്തിൽകൂടിയാണ് സ്ഥലം കോടതി സമുച്ചയത്തിനായി വിട്ടുനൽകാൻ നഗരസഭ തീരുമാനിച്ചത്. ദേശീയപാത വികസനം യാഥാർഥ്യമാകുന്നതോടെ അനുയോജ്യമായ മറ്റൊരു സ്ഥലത്ത് പ്രൈവറ്റ് ബസ് സ്റ്റാൻഡ് നിർമിക്കാനാണ് ആലോചിക്കുന്നതെന്ന് നഗരസഭ അധികൃതർ പറഞ്ഞു. സി.ആർ. മഹേഷ് എം.എൽ.എ, നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, സ്ഥിരം സമിതി അധ്യക്ഷരായ പടിപ്പുര ലത്തീഫ്, എൽ. ശ്രീലത, ബാർ അസോസിയേഷൻ പ്രസിഡന്റ് അബ്ദുൽ നിസാർ, എൻ.കെ. ബാലസുബ്രഹ്മണ്യം, റജി ഫോട്ടോപാർക്ക് തുടങ്ങിയവർ ജില്ല ജഡ്ജിയോട് കാര്യങ്ങൾ വിശദീകരിച്ചു. ചിത്രം: കരുനാഗപ്പള്ളി നഗരസഭയിൽ കോടതി സമുച്ചയം നിർമിക്കുന്ന സ്ഥലം ജില്ല ജഡ്ജി എം.ബി. സ്നേഹലത സന്ദർശിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.