കാസർകോട്: പരിമിതികള്‍ക്കുള്ളിലും ജില്ലയില്‍ തെരഞ്ഞെടുപ്പ് പ്രക്രിയ പരാതികളില്ലാതെയും കാര്യക്ഷമമായും പൂര്‍ത്തീകരിച്ച ഇലക്ഷന് വിഭാഗത്തിന് പുതിയ വെയര്‍ഹൗസ് കെട്ടിടം ഒരുങ്ങി. കാസര്‍കോട് സിവില്‍ സ്റ്റേഷന് വളപ്പിൽ കലക്ടറേറ്റിൻെറ പിറകുവശത്ത് ഇരുനിലകളിലായി നിർമിച്ച ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ വെയര്‍ ഹൗസ് ഡിസംബര്‍ 21ന് രാവിലെ 11ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ടിക്കാറാം മീണ ഉദ്ഘാടനം ചെയ്യും. വിഡിയോ കോണ്‍ഫറന്‍സ് വഴി സംഘടിപ്പിക്കുന്ന ചടങ്ങില്‍ ജില്ല കലക്ടര്‍ ഡോ. ഡി. സജിത് ബാബു അധ്യക്ഷത വഹിക്കും. പരിമിതികള്‍ക്കിടയില്‍ വീര്‍പ്പുമുട്ടിയാണ് ഇത്രയുംകാലം ഇലക്ഷന് സാമഗ്രികള്‍ സൂക്ഷിച്ചിരുന്നത്. എന്നിരുന്നാലും കുറ്റമറ്റരീതിയില്‍ കൃത്യമായ ആസൂത്രണത്തോടെയായിരുന്നു തെരഞ്ഞെടുപ്പ് പ്രക്രിയ നിര്‍വഹിച്ചത്. പുതിയ വെയര്‍ഹൗസ് വരുന്നതോടെ വിശാലമായ സൗകര്യങ്ങളാണ് ഒരുങ്ങുന്നത്. ഇ.വി.എം, കണ്‍ട്രോള്‍ യൂനിറ്റ്, വിവി പാറ്റ് എന്നിവ സൂക്ഷിക്കാന്‍ പ്രത്യേക സൗകര്യമുണ്ടാവും. നിയമസഭ മണ്ഡലാടിസ്ഥാനത്തില്‍ സാമഗ്രികള്‍ സൂക്ഷിക്കാന്‍ സാധിക്കും. ഇലക്ട്രോണിക് വോട്ടിങ് മെഷീൻെറ ആദ്യഘട്ട പരിശോധന നടത്താന്‍ മുകള്‍നിലയിലെ ഹാളില്‍ സംവിധാനമുണ്ടാവുമെന്ന് തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ എ.കെ. രമേന്ദ്രന്‍ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലേക്കാവശ്യമായ വോട്ടുയന്ത്രങ്ങള്‍ സ്വീകരിക്കാന്‍ മഹാരാഷ്ട്രയിലേക്ക് ഉദ്യോഗസ്ഥര്‍ പോകുന്നുണ്ടെന്നും പൊലീസ് അകമ്പടിയോടെ ഇവ കണ്ടെയ്നറില്‍ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ എത്തിക്കുന്ന 2200 വിവിപാറ്റ്, 2000 കണ്‍ട്രോള്‍ യൂനിറ്റ്, 2000 ബാലറ്റ് യൂനിറ്റ് എന്നിവ പുതിയ വെയര്‍ഹൗസില്‍ സൂക്ഷിക്കും. ഏകദേശം രണ്ട് കോടിയുടെ എസ്റ്റിമേറ്റില്‍ ഒമ്പത് മാസംകൊണ്ട് പി.ഡബ്ല്യു.ഡിയാണ് നിര്‍മാണം നടത്തിയത്. കര്‍ഷകന് കൈത്താങ്ങായി ഗോസമൃദ്ധി ഇന്‍ഷുറന്‍സ് കാസർകോട്: ഒരു കാര്‍ഷിക കുടുംബത്തിൻെറ അതിജീവനത്തിലേക്കും സാമ്പത്തിക ഭദ്രതയിലേക്കുമുള്ള കൈത്താങ്ങായി സര്‍ക്കാറിൻെറ ഗോസമൃദ്ധി ഇന്‍ഷുറന്‍സ് 2020 -21 സമഗ്ര കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതി. കന്നുകാലികളുടെ മരണത്തിലൂടെയോ വൈകല്യത്തിലൂടെയോ ഉൽപാദനത്തിലുണ്ടാവുന്ന കുറവുമൂലം നേരിടേണ്ടി വരുന്ന നഷ്ടവും അനിശ്ചിതത്വവും നികത്തുന്നതിലൂടെ ക്ഷീര കര്‍ഷക കുടുംബത്തിന് സുസ്ഥിര വരുമാനം ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഏഴു ലിറ്ററോ അതില്‍ കൂടുതലോ പാല് തരുന്ന രണ്ട് മുതല്‍ 10 വരെ പ്രായമുള്ള പശുക്കള്‍ക്കും എരുമകള്‍ക്കും ഏഴ് മാസത്തിനു മുകളില്‍ ഗര്‍ഭമുള്ള കിടാരികള്‍ക്കുമായാണ് ഇന്‍ഷുറന്‍സ് പദ്ധതി. ഒരു വര്‍ഷം, മൂന്നു വര്‍ഷം എന്നിങ്ങനെ കര്‍ഷകന് തീരുമാനിക്കാവുന്ന രണ്ടു പരിരക്ഷ കാലയളവുകളടങ്ങിയ പദ്ധതിയുടെ പ്രീമിയം തുകയില്‍ മൃഗസംരക്ഷണ വകുപ്പ് മുഖേന സര്‍ക്കാര്‍ 50 ശതമാനം സബ്സിഡി കൂടി നല്‍കുന്നു. ഉരുക്കളെ ഇൻഷുര്‍ ചെയ്യുന്നതോടൊപ്പം തുച്ഛമായ പ്രീമിയം തുക അടച്ചാല്‍ ഉരുവിൻെറ ഉടമയായ കര്‍ഷകനും ഒരു വര്‍ഷത്തേക്കോ മൂന്നു വര്‍ഷത്തേക്കോ അഞ്ച് ലക്ഷം രൂപയുടെ അപകട മരണ പരിരക്ഷ കൂടി ഈ പദ്ധതിയില്‍ വിഭാവനം ചെയ്തിട്ടുണ്ട്. --
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.