കാഞ്ഞങ്ങാട്-കാണിയൂർ പാത: ആശങ്ക വേണ്ടെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ

കാഞ്ഞങ്ങാട്: സമഗ്ര റെയിൽവേ വികസനത്തി‍ൻെറ നാഴികക്കല്ലായി മാറുന്ന കാഞ്ഞങ്ങാട് -പാണത്തൂർ, കാണിയൂർ റെയിൽവേ പാത വിഷയത്തിൽ കേരള സർക്കാർ ഇതിനകം അനുകൂലമായ തീരുമാനമെടുത്തിട്ടുണ്ടെന്നും ബജറ്റിൽ 20 കോടി രൂപ അനുവദിച്ചതായും മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. കാഞ്ഞങ്ങാട് വികസന സമിതി പ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വിഷയത്തിൽ കർണാടക സർക്കാറി‍ൻെറ ഭാഗത്തുനിന്ന് അനുകൂല തീരുമാനമുണ്ടായിട്ടില്ല. പാത യാഥാർഥ്യമാവാൻ കർണാടക സർക്കാറും തീരുമാനമെടുക്കേണ്ടതുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പദ്ധതിയുടെ സംസ്ഥാന വിഹിതം സംബന്ധിച്ച് ദക്ഷിണ റെയിൽവേ ആസ്ഥാനത്തുനിന്ന് കേരള സർക്കാറിന് ലഭിച്ച കത്തിൽ ചൂണ്ടിക്കാണിച്ച അവ്യക്തത നീക്കാൻ നടപടിയെടുക്കും. ഇതിനായി മുഖ്യമന്ത്രിയുമായി സംസാരിച്ച് ആവശ്യമായ ഇടപെടൽ നടത്തുമെന്നും വിഷയത്തിൽ ആശങ്ക വേണ്ടെന്നും മന്ത്രി വ്യക്തമാക്കി. വികസന സമിതി കൺവീനർ സി. യൂസഫ് ഹാജി, സി.എ. പീറ്റർ, ടി. മുഹമ്മദ് അസ്‌ലം, കുഞ്ഞിക്കണ്ണൻ കക്കാണത്ത്, ടി.കെ. നാരായണൻ, എം.എ. വിനോദ് എന്നിവരാണ് കഴിഞ്ഞദിവസം മന്ത്രി ഇ. ചന്ദ്രശേഖരനെ കണ്ട് നിവേദനം നൽകിയത്. വികസന സമിതി പ്രവർത്തകരായ സൂര്യനാരായണഭട്ട്, അഡ്വ. എം.വി. ഭാസ്കരൻ എന്നിവർ സുള്ള്യയിൽ നിന്നുള്ള എം.എൽ.എയായ കർണാടക മന്ത്രി എസ്. അങ്കാരയെക്കണ്ട് സംസാരിച്ചു. കർണാടക സർക്കാറിൽ നിന്ന് കാണിയൂർ പാതക്കനുകൂലമായ തീരുമാനമെടുക്കാൻ ഇടപെടുമെന്ന് മന്ത്രി അങ്കാര ഉറപ്പുനൽകിയതായി ഇരുവരും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.