പ്രായമായവരെ പീഡിപ്പിക്കുന്നവർക്കെതിരെ നടപടി -വനിത കമീഷൻ

കാസർകോട്: പ്രായമായവരെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വനിത കമീഷൻ അംഗം ഷാഹിദ കമാൽ പറഞ്ഞു. വനിത കമീഷൻ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവർ. പ്രായമായവർക്കെതിരെയുള്ള അതിക്രമങ്ങൾ പ്രത്യേകമായി പരിഗണിച്ച്, ഇത്തരം പരാതികളിൽ അടിയന്തര നടപടി സ്വീകരിക്കും. സംരക്ഷിക്കാൻ ഉത്തരവാദപ്പെട്ടവർ പ്രായമായവരെ അനാഥാലയങ്ങളിൽ കൊണ്ടുതള്ളുന്ന പ്രവണത കേരളത്തിൽ കൂടിവരുകയാണ്. ഇത്തരം ചെയ്തികൾ സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് അവർ പറഞ്ഞു. നീലേശ്വരത്തെ വയോധികയെ ഭർതൃ സഹോദരനും ഭാര്യയും മാനസികമായി പീഡിപ്പിക്കുന്നുവെന്ന പരാതിയിൽ, വയോധികയുടെ വീട് സന്ദർശിച്ച്, അടിയന്തര നടപടി സ്വീകരിക്കാൻ ജില്ല വുമൺ പ്രോട്ടക്​ഷൻ ഓഫിസർക്ക് വനിത കമീഷൻ നിർദേശം നൽകി. ഭർത്താവ് മരിച്ച, മൂന്ന് പെൺമക്കളുടെ മാതാവ് കൂടിയായ വയോധിക ഭർത്താവിനുകൂടി അവകാശപ്പെട്ട വീട്ടിൽ താമസിക്കുമ്പോഴാണ്, ഭർതൃ സഹോദരനും ഭാര്യയും കൂടി മാനസികമായി പീഡിപ്പിക്കുന്നത് എന്നാണ് പരാതിയിൽ പറയുന്നത്. ഭർതൃസഹോദരനും ഭാര്യക്കും സ്വന്തമായി വീട് ഉണ്ടായിട്ടും, അവർ അത് വാടകക്ക് നൽകിയിരിക്കുകയാണ്. തന്നെ മാനസികമായി ഉപദ്രവിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അവർ കൂടെ താമസിക്കുന്നത് എന്നാണ് വയോധിക പരാതിയിൽ ഉന്നയിക്കുന്നത്. രണ്ടു ദിവസമായി കലക്ടറേറ്റിൽ നടന്ന അദാലത്തിൽ, രണ്ടാംദിനം, 37 പരാതികൾ പരിഗണിച്ചു. ഇതിൽ 15 പരാതികൾ പരിഹരിച്ചു. അഞ്ച് പരാതികളിൽ വനിത കമീഷൻ വിവിധ വകുപ്പുകളുടെ റിപ്പോർട്ട് തേടി. അവശേഷിക്കുന്ന പരാതികൾ അടുത്ത അദാലത്തിൽ പരിഗണിക്കും. വനിത കമീഷൻ അംഗം ഇ.എം. രാധ, ഷാഹിദ കമാൽ എന്നിവർ നേതൃത്വം നൽകി. കാസർകോട് വനിത സെൽ ഇൻസ്‌പെക്ടർ ഓഫ് പൊലീസ് സി. ഭാനുമതി, അഭിഭാഷകരായ പി. സിന്ധു, രേണുകദേവി, സീനിയർ സി.പി.ഒ പി. ശാന്ത, സി.പി.ഒ ജയശ്രീ, കൗൺസിലർ രമ്യ എന്നിവർ അദാലത്ത് നടപടിക്രമങ്ങൾ നിയന്ത്രിച്ചു. നിസ്സാര കാര്യങ്ങൾക്ക് സമീപിക്കരുത് - കണ്ണുരുട്ടി കമീഷൻ കാസർകോട്: അയൽവാസികളുമായുള്ള നിസ്സാര തർക്കത്തി​ൻെറ പേരിൽ വനിത കമീഷനെ സമീപിക്കരുതെന്ന് വനിത കമീഷൻ അംഗം ഷാഹിദ കമാൽ പറഞ്ഞു. അയൽവാസികൾ തമ്മിലുള്ള നിസ്സാര തർക്കം ഊതിവീർപ്പിച്ച്, പരാതിയുമായി വനിത കമീഷന് മുമ്പിൽ എത്തുന്ന പ്രവണത ഏറി വരികയാണ്. ഇത്തരം അടിസ്ഥാനരഹിതമായ പരാതികൾ കേൾക്കാൻ വനിത കമീഷൻ സമയം ചെലവഴിക്കുമ്പോൾ, കമീഷ​ൻെറ വിലപ്പെട്ട സമയമാണ് പാഴാകുന്നത്. സ്ത്രീകൾ അഭിമുഖീകരിക്കുന്ന ഗാർഹിക പീഡനം പോലുള്ള ഗൗരവകരമായ പരാതികൾക്കാണ് വനിത കമീഷൻ പ്രാധാന്യം നൽകുതെന്നും അവർ പറഞ്ഞു. അദാലത്തി​ൻെറ രണ്ടാം ദിനത്തിൽ, ഇത്തരം നാലോളം നിസ്സാര അതിർത്തി തർക്ക പരാതി ലഭിച്ചിരുന്നതായി അവർ അറിയിച്ചു. 27 പരാതികൾക്ക് പരിഹാരം: നീണ്ട എട്ടു മാസത്തെ ഇടവേളക്ക് ശേഷം കലക്ടറേറ്റിൽ നടത്തിയ വനിത കമീഷ​ൻെറ രണ്ട് ദിവസത്തെ അദാലത്തിൽ 27 പരാതികൾ പരിഹരിച്ചു. രണ്ടു ദിവസങ്ങളിലായി നടത്തിയ അദാലത്തിൽ 74 പരാതികളാണ് പരിഗണിച്ചത്. ഇതിൽ ഒമ്പത് പരാതികളിൽ വിവിധ വകുപ്പുകളുടെ റിപ്പോർട്ട് തേടി. കോവിഡ് ചട്ടം പാലിച്ചുകൊണ്ടായിരുന്നു അദാലത്ത് നടത്തിയത്. കോവിഡ് സമയത്ത്, ജില്ലയിൽ താരതമ്യേന പരാതി കുറവായിരുന്നുവെന്ന് കമീഷൻ വിലയിരുത്തി. PRD (അദാലത്ത്) കാസർകോട് കലക്ടറേറ്റിൽ നടത്തിയ വനിത കമീഷൻ അദാലത്തിൽനിന്ന്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.