തെരഞ്ഞെടുപ്പ്: ആരോഗ്യം നോക്കാൻ ഇലക്ഷൻ കൺട്രോൾ സെല്ലായി

കാസർകോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിൻെറ ഭാഗമായി ജില്ല മെഡിക്കൽ ഓഫിസ് (ആരോഗ്യം) കോൺഫറൻസ് ഹാളിൽ ജില്ല ഇലക്ഷൻ കൺട്രോൾ സെൽ പ്രവർത്തനമാരംഭിച്ചു.കോവിഡ് രോഗികൾക്കും സമ്പർക്ക പട്ടികയിലുള്ളവർക്കും മറ്റു നിരീക്ഷണത്തിൽ കഴിയുന്നവർക്കും സ്പെഷൽ പോസ്റ്റൽ ബാലറ്റ് ലഭ്യമാക്കുന്നതിനുള്ള സർട്ടിഫൈഡ് ലിസ്റ്റ് തയാറാക്കുന്നതിനായാണ് കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചത്. ഓരോ ദിവസവും പോസിറ്റിവാകുന്ന കോവിഡ് രോഗികളുടെ ലിസ്റ്റ് കീഴ്ഘടക സ്ഥാപനങ്ങളിലേക്ക് അയച്ചുകൊടുത്ത് അവരുടെ സമ്പർക്ക പട്ടിക കൂടി തയാറാക്കി തിരികെ വാങ്ങിയശേഷം ജില്ല കൺട്രോൾ റൂമിൽ വെച്ച് വ്യക്തികളുടെ വോട്ടർപട്ടികയിലെ സീരിയൽ നമ്പർ, തിരിച്ചറിയൽ കാർഡ് നമ്പർ എന്നിവ ഉൾപ്പെടുത്തി ജില്ല ഇലക്ഷൻ ഓഫിസർക്കു കൈമാറുന്ന പ്രവർത്തനമാണ് ഇവിടെ നടത്തുക. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളോടൊപ്പം തെരഞ്ഞെടുപ്പ് കാലത്ത് കോവിഡ് രോഗവ്യാപനം തടയുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ കൂടി ചെയ്തുവരുകയാണ് ആരോഗ്യ വകുപ്പ്. ഇതിനാവശ്യമായ ബോധവത്കരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചുവരുന്നുണ്ട്. പഞ്ചായത്ത്, മുനിസിപ്പൽ തലങ്ങളിൽ ഓരോ ഹെൽത്ത് ഇൻസ്പെക്ടർമാരെയും ബ്ലോക്ക് തലത്തിൽ ഹെൽത്ത് സൂപ്പർവൈസർമാരെയും നോഡൽ ഓഫിസർമാരാക്കിയാണ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. അതതു കേന്ദ്രങ്ങളിലെ മെഡിക്കൽ ഓഫിസർമാർക്കാണ് മേൽനോട്ട ചുമതല. ജില്ല മെഡിക്കൽ ഓഫിസർ (ആരോഗ്യം) ഡോ.എ.വി. രാംദാസിനെ ഡെസിഗ്നേറ്റഡ് മെഡിക്കൽ ഓഫിസർ ആക്കിക്കൊണ്ടാണ് ജില്ലതലത്തിൽ ഇലക്ഷൻ സെൽ (ആരോഗ്യം) പ്രവർത്തനം. ഡെപ്യൂട്ടി ഡി.എം.ഒ ഡോ.എ.ടി. മനോജ് നോഡൽ ഓഫിസറും ഡോ. മാത്യു ജെ. വാളംപറമ്പിൽ അസിസ്റ്റൻറ് നോഡൽ ഓഫിസറുമാണ്. അഡ്മിനിസ്‌ട്രേറ്റിവ് അസിസ്റ്റൻറ് പി. ആൻറണി, ഡോ. പ്രസാദ് തോമസ്, ഡോ. ഡാൽമിറ്റ നിയ ജെയിംസ്, ഡോ. വിദ്യ സുഹാസ്, ഡോ. വി. സുശോഭ്, ജില്ല മലേറിയ ഓഫിസർ കെ. പ്രകാശ് കുമാർ, ജില്ല മാസ് മീഡിയ ഓഫിസർ അബ്ദുല്ലത്തീഫ് മഠത്തിൽ, സീനിയർ സൂപ്രണ്ട് പി. ഗിരീഷ് കുമാർ, കൺട്രോൾ സെൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പി.വി. മഹേഷ് കുമാർ തുടങ്ങിയവർ കൺട്രോൾ റൂം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.