റിപ്പർ മോഡൽ അക്രമം; വയോധികയെ തലക്കടിച്ച് മാല കവർന്നു

തളിപ്പറമ്പ്: വയോധികയെ തലക്കടിച്ച് പരിക്കേൽപിച്ച് മൂന്നരപ്പവൻ സ്വർണമാല കവർന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ കുറുമാത്തൂർ കീരിയാട്ടെ തളിയൻ കാർത്യായനിയെ (73) തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചക്ക് ഒരുമണിയോടെ വീട്ടിൽ മരുന്ന് വിൽപനക്കെത്തിയ അജ്ഞാതൻ വെള്ളം ചോദിക്കുകയും വെള്ളമെടുക്കാൻ അകത്തേക്കുപോകവേ പിറകിൽനിന്ന് ആയുധം കൊണ്ട് അടിച്ചുവീഴ്ത്തി മൂന്നരപ്പവൻ മാലയുമായി രക്ഷപ്പെടുകയുമായിരുന്നു.

മൂന്നര മണിയോടെ മകൻ സജീവൻ എത്തിയപ്പോഴാണ് അവശനിലയിൽ വീണുകിടക്കുന്ന കാർത്യായനിയെ കാണുന്നത്. തുടർന്ന് മറ്റുള്ളവരെ വിവരമറിയിച്ച് സഹകരണ ആശുപത്രിയിൽ എത്തിച്ചു. തലയിൽ മൂന്നുസ്ഥലത്തായി ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. 36 തുന്നലുകൾ ആവശ്യമായി വന്നതായി ബന്ധുക്കൾ പറഞ്ഞു.

തലയോട്ടിക്ക് ക്ഷതമേറ്റതായാണ് പ്രാഥമിക വിവരം. കാർത്യായനിയുടെ നില ഗുരുതരമായി തുടരുകയാണ്. തളിപ്പറമ്പ് ഇൻസ്‍പെക്ടർ എ.വി. ദിനേശന്റെയും എസ്.ഐ സഞ്ജയ് കുമാറിന്റെയും നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.