പഴയങ്ങാടി: പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിലെ പാപ്പിനിശ്ശേരി, താവം മേൽപാലങ്ങൾ ഒന്നിച്ചടച്ചതോടെ പഴയങ്ങാടിയിൽനിന്ന് കണ്ണൂരിലേക്കും തിരിച്ചുമുള്ള യാത്രയിൽ ദുരിതംപേറി ജനം.
തളിപ്പറമ്പ് വഴിയും മാട്ടൂൽ-മടക്കര പാലം വഴിയുമുള്ള ഗതാഗത സൗകര്യം ഉപയോഗപ്പെടുത്താനായിരുന്നു അധികൃതരുടെ നിർദേശം. എന്നാൽ, വലിയ വാഹനങ്ങൾപോലും ചെറുവാഹനങ്ങൾക്ക് സഞ്ചരിക്കാൻ നിർദേശിച്ച വീതി കുറഞ്ഞ റോഡിലൂടെ വരുന്നതിനാൽ എല്ലാ വാഹനങ്ങളും മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ കുടുങ്ങുകയാണ്.
സ്വകാര്യ ബസുകളിൽ പരിമിതമായ സർവിസുകളെങ്കിലും മാട്ടൂൽ-മടക്കര വഴി ഉപയോഗപ്പെടുത്തിയിരുന്നെങ്കിൽ പ്രായമായവർക്കെങ്കിലും ആശ്വാസമാകുമായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. പഴയങ്ങാടിയിൽനിന്ന് കണ്ണൂരിലേക്കുള്ള സ്വകാര്യ ബസുകൾ താവം മേൽപാലത്തിനടുത്തുവരെയാണ് സർവിസ് നടത്തുന്നത്. ഇതുകാരണം കണ്ണൂരിലേക്ക് യാത്ര ചെയ്യാൻ പഴയങ്ങാടി ബസ് സ്റ്റാൻഡിൽനിന്ന് ഒന്നര കി.മി നടക്കേണ്ട അവസ്ഥയാണ്. 30 മുതൽ 40 രൂപവരെയാണ് ഓട്ടോറിക്ഷകൾ ഈടാക്കുന്നത്.
കണ്ണൂരിൽനിന്ന് പഴയങ്ങാടിയിലേക്ക് സർവിസ് നടത്തുന്ന ബസുകൾ യാത്ര അവസാനിപ്പിക്കുന്ന സ്ഥലത്തുനിന്ന് പാളം മുറിച്ചുകടന്ന് വേണം പഴയങ്ങാടിയിലേക്ക് പോകാൻ. ഇത് ജീവനുതന്നെ ഭീഷണിയുയർത്തുകയാണ്.
പാപ്പിനിശ്ശേരി, താവം മേൽപാലങ്ങൾ അടച്ചത് പഴയങ്ങാടിയിലെ വ്യാപാര മേഖലയെയും പ്രതികൂലമായി ബാധിച്ചു. മരുന്നുകടകളിലേക്കുള്ള മരുന്ന് വിതരണത്തെയും ഗതാഗത പ്രശ്നം ബാധിച്ചതോടെ പല മരുന്നുകളുടെയും ലഭ്യതയും പ്രശ്നമായി. കഴിഞ്ഞ ശനിയാഴ്ചയാണ് താവം പാലം അടച്ചത്.
അതിനും ദിവസങ്ങൾക്കുമുമ്പ് പാപ്പിനിശ്ശേരി പാലം അടച്ചിരുന്നു. രണ്ടാഴ്ച കൊണ്ട് തുറക്കുമെന്ന ഉറപ്പിലാണ് പാപ്പിനിശ്ശേരി പാലം അടച്ചതെങ്കിലും ജോലി പൂർത്തീകരിക്കാനായില്ല. ഈ അനുഭവം മുന്നിൽ കണ്ട് താവം പാലത്തിന്റെ ജോലി എന്ന് തീരുമെന്ന് അധികൃതർ പറയാൻ തയാറല്ല.
രണ്ട് പാലത്തിന്റെയും അറ്റകുറ്റപ്പണി ഇഴഞ്ഞുനീങ്ങുകയാണ്. താവം മേൽപാലത്തിലെ ടാറിങ് ഇളക്കി മാറ്റുന്ന ജോലി പോലും പൂർത്തിയായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.