എടൂരിൽ പൊളിച്ചിട്ട പൈപ്പുകൾ മാറ്റിസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിക്കുന്നു
ഇരിട്ടി: മലയോര ഹൈവേ വികസനം നാട്ടുകാരുടെ കുടിവെള്ളം മുട്ടിക്കുമോ? വള്ളിത്തോട്- ആറളം- മണത്തണ മലയോര ഹൈവേ വീതികൂട്ടി നവീകരിക്കുന്നത് ഗുണത്തോടൊപ്പം നാട്ടുകാർക്ക് ദോഷമായും മാറുകയാണ്.
ജലനിധി പദ്ധതി പ്രകാരം പത്തുവർഷം മുമ്പ് ഭൂമിക്കടിയിൽ സ്ഥാപിച്ച പൈപ്പുലൈനുകൾ മുഴുവൻ വെട്ടിപ്പൊളിച്ചാണ് റോഡ് വീതികൂട്ടുന്നത്. പൊളിച്ചിട്ട പൈപ്പുലൈനുകൾ മാറ്റി സ്ഥാപിക്കുന്നതിന് റോഡ് വികസന പദ്ധതിയിൽ പണവും ഇല്ല.
ആറളം പഞ്ചായത്തിലെ വെമ്പുഴ മുതൽ ആറളം പാലം വരെയുള്ള എട്ടുകിലോമീറ്റർ ഭാഗത്താണ് പൈപ്പുലൈനുകൾ വെട്ടിപ്പൊളിക്കുന്നത്. ആറളം, എടൂർമേഖലയിലെ ആയിരത്തോളം കുടുംബങ്ങളുടെ കുടിവെള്ളമാണ് ഇതിലൂടെ മുട്ടുന്നത്. എടൂർ മേഖലയിൽ നവംബർ മുതൽ തന്നെ വെള്ളം മുടങ്ങി. ഇതോടെ നൂറോളം വീട്ടുകാർ കഷ്ടപ്പെടുകയാണ്.
ജലനിധി പദ്ധതി പ്രകാരം പഞ്ചായത്തിൽ മൂന്ന് പദ്ധതികളിൽ നിന്നാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്. സംഭരണിയിൽനിന്നും പ്രധാന ടാങ്കിലേക്ക് വെള്ളം എത്തിക്കുന്ന പൈപ്പുലൈനുകൾ കടന്നു പോകുന്നത് മലയോര ഹൈവേ മേഖലയിലൂടെയാണ്. ഹൈവേ വീതികൂട്ടുന്നതോടെ നിലവിലുള്ള പൈപ്പുലൈനുകൾ പൊട്ടിപ്പോവുകയോ അവശേഷിക്കുന്നവ ടാറിങ് റോഡിനടിയിലോ ആവും.
ഇവ മാറ്റാതെ ടാറിങ് നടത്തിയാൽ അറ്റകുറ്റപ്പണി വേണ്ടിവരുമ്പോൾ റോഡ് വെട്ടിപ്പൊളിക്കേണ്ട അവസ്ഥ വരും. ഗുണഭോക്താക്കൾ ഉൾപ്പെട്ട സമിതിയാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. ഗുണഭോക്താക്കളിൽ നിന്നും നിശ്ചിത തുക മാസാമാസം ഈടാക്കിയാണ് ഓരോ പദ്ധതിയും പ്രവർത്തിപ്പിക്കുന്നത്.
കാലപ്പഴക്കമുള്ള പൈപ്പുകൾ ഭൂമിക്കടയിൽ നിന്നും പുറത്തെടുത്ത് മാറ്റിസ്ഥാപിക്കുമ്പോൾ ഭൂരിഭാഗം പൈപ്പുകളും പൊട്ടിപോകും. പുതിയ പൈപ്പുകൾ വാങ്ങി സ്ഥാപിക്കാനുള്ള ശേഷി അവർക്കില്ല.
പൈപ്പുലൈൻ മാറ്റി സ്ഥാപിക്കാൻ വേണ്ടി ഗുണഭോക്തക്കൾ പഞ്ചായത്ത് മുതൽ വകുപ്പ് മന്ത്രിക്കുവരെ പരാതി നൽകി. മുഖ്യമന്ത്രിയുടെ നവ കേരള സദസ്സിലും എത്തി പരാതി. പക്ഷെ എവിടെ നിന്നും വ്യക്തമായ ഉത്തരമല്ല ജനങ്ങൾക്ക് ലഭിക്കുന്നത്. ഇതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. എടൂരിൽ പൊളിച്ചിട്ട പൈപ്പുകൾ മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വീട്ടമ്മമാർ ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്തിറങ്ങി. ഗ്രാമപഞ്ചായത്ത് അംഗം ജോസ് അന്ത്യാങ്കുളം, മുൻ പഞ്ചായത്തംഗം എം. ശശി, ജനകീയ കമ്മിറ്റി ഭാരവാഹികളായ പി.വി. ജയൻ, ഷൈജൻ, ജോർജ് കണ്ണംകുളം, മേഴ്സി ആനപ്പാറ, ജെസ്സി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.