ആറളം ഫാം: 22 കോടിയുടെ ആനമതിൽ പദ്ധതി ചുവപ്പുനാടയിൽ കുരുങ്ങി

ആറളം ഫാം: 22 കോടിയുടെ ആനമതിൽ പദ്ധതി ചുവപ്പുനാടയിൽ കുരുങ്ങി കാട്ടാന ആക്രമണം രൂക്ഷമായ സമയത്ത് മന്ത്രി എ.കെ. ബാലനാണ് പദ്ധതി പ്രഖ്യാപിച്ചിരുന്നത്കേളകം: ആറളം ഫാമിനെയും പുനരധിവാസ മേഖലയിലെ ആയിരങ്ങളെയും സംരക്ഷിക്കാനുള്ള 22 കോടി രൂപയുടെ ആനമതിൽ പദ്ധതി ചുവപ്പുനാടയിൽ കുരുങ്ങി. കാട്ടാനകൾ ഉൾപ്പെടെ വന്യമൃഗങ്ങൾ ആറളം ഫാമിലും ആദിവാസി പുനരധിവാസ മേഖലയിലും കടക്കാതിരിക്കാൻ വിഭാവനം ചെയ്ത പദ്ധതിക്കു ഭരണാനുമതിയായിട്ട് ഒമ്പത് മാസമായിട്ടും നടപ്പായില്ല. കാട്ടാന ആക്രമണം രൂക്ഷമായ സമയത്ത് മന്ത്രി എ.കെ. ബാലനാണ് പദ്ധതി പ്രഖ്യാപിച്ചത്. 10.5 കിലോമീറ്റർ നീളത്തിൽ കോൺക്രീറ്റ് മതിലും മൂന്ന് കിലോമീറ്റർ നീളത്തിൽ റെയിൽവേലിയും നിർമിക്കുകയായിരുന്നു ലക്ഷ്യം. വളയഞ്ചാൽ മുതൽ പൊട്ടിച്ചി പാറ വരെയാണ് ആനമതിൽ നിർമിക്കാൻ പദ്ധതിയിട്ടത്. ആദിവാസി പുനരധിവാസ മിഷൻ (ടി.ആർ.ഡി.എം) ഫണ്ടുപയോഗിച്ചാണു പദ്ധതി. ഫെബ്രുവരിയോടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു. പ്രവൃത്തി നടത്താൻ കോഴിക്കോട് ഊരാളുങ്കൽ സൊസൈറ്റിയെയും സമീപിച്ചു. എന്നാൽ, തുടർ നടപടികൾ ഒച്ചിഴയും വേഗത്തിലായിരുന്നു. വനം വകുപ്പും പട്ടികവർഗ ക്ഷേമ വകുപ്പും തമ്മിലുള്ള ആശയപ്പൊരുത്തത്തിൻെറ കുറവുമൂലം ബൃഹത്തായൊരു പദ്ധതി വൈകിയതിന് ഉത്തരവാദി സർക്കാർ മാത്രമെന്ന് ആറളത്തെ ജനങ്ങൾ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.