യു.ഡി.ഫിനെ പിന്താങ്ങാനാളില്ല: പായത്തും തില്ലങ്കേരിയിലും തെരഞ്ഞെടുപ്പില്ലാതെ എൽ.ഡി.എഫ്

ഇരിട്ടി: പായം പഞ്ചായത്തിലും തില്ലങ്കേരിയിലും എൽ.ഡി.എഫ് മത്സരമില്ലാതെ അധികാരത്തിലെത്തി. പായത്ത് എൽ.ഡി.എഫിലെ പി. രജനിയെ പ്രസിഡൻറായും വൈസ്പ്രസിഡൻറായി അഡ്വ. എം. വിനോദ്കുമാറിനെയും തെരഞ്ഞെടുത്തു. 18 അംഗ ഭരണസമിതിയിൽ എൽ.ഡി.എഫിന് 16ഉം യു.ഡി.എഫിന് രണ്ട് അംഗങ്ങളുമാണുള്ളത്. പ്രസിഡൻറ്, വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് നിർദേശിക്കാനും പിന്താങ്ങാനുമുള്ള അംഗബലം ഇല്ലാഞ്ഞതിനാൽ യു.ഡി.എഫ് മത്സര രംഗത്ത് നിന്ന്​ പിൻമാറി. പി. രജനി പെരുവംപറമ്പ് വാർഡിൽ നിന്നും അഡ്വ. എം. വിനോദ്കുമാർ പായം വാർഡിൽ നിന്നുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. റിട്ടേണിങ് ഓഫിസർ ബി. മൊയ്തു തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ നിയന്ത്രിച്ചു. തില്ലങ്കേരിയിൽ എൽ.ഡി.എഫിലെ പി. ശ്രീമതി പ്രസിഡൻറായും അണിയേരി ചന്ദ്രൻ വൈസ്പ്രസിഡൻറായും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.13 അംഗ ഭരണ സമിതിയിൽ എൽ.ഡി.എഫിന് ഒമ്പതും ബി.ജെ.പിക്ക് രണ്ടും യു.ഡി.എഫിന് രണ്ടും അംഗങ്ങളാണുള്ളത്. യു.ഡി.എഫും ബി.ജെ.പിയും വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു. റിട്ടേണിങ് ഓഫിസർ അനുപ് പി. തമ്പി നടപടിക്രമങ്ങൾ നിയന്ത്രിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.