പയ്യന്നൂർ: ഒമ്പതു മാസത്തിലധികമായി പൊലീസിൻെറ സാന്നിധ്യമില്ലാതെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ്. കോവിഡ് പശ്ചാത്തലത്തിൽ അടച്ച എയ്ഡ് പോസ്റ്റ് തുറക്കാൻ നടപടിയില്ലാത്തത് പ്രതിഷേധത്തിനിടയാക്കുകയാണ്. കഴിഞ്ഞ കാൽനൂറ്റാണ്ട് കാലമായി 24 മണിക്കൂറും പൊലീസ് ഡ്യൂട്ടിയിലുണ്ടായിരുന്ന എയ്ഡ് പോസ്റ്റിനാണ് കോവിഡിനെ തുടർന്ന് താഴ് വീണത്. കോവിഡ് വ്യാപനം തുടങ്ങിയതോടെയാണ് പൊലീസ് വേണ്ടെന്നുവെച്ചത്. ലോക് ഡൗൺ പ്രഖ്യാപിച്ചതിൻെറ പിറ്റേദിവസം തന്നെ എയ്ഡ്പോസ്റ്റ് അടച്ചിരുന്നു. കണ്ണൂർ കാസർകോട്,വയനാട് ജില്ലകളിൽ നിന്നായി ആയിരത്തിലേറെ ആളുകൾ പ്രതിദിനം എത്തിച്ചേർന്നിരുന്ന മെഡിക്കൽ കോളജിൽ പൊലീസിൻെറ സാന്നിധ്യം അത്യാവശ്യമാണെന്നിരിക്കെ പോസ്റ്റ് അടച്ചു പൂട്ടിയതിന് ബന്ധപ്പെട്ടവർക്ക് വ്യക്തമായ കാരണങ്ങളൊന്നും പറയാനില്ലെന്ന് നാട്ടുകാർ പറയുന്നു. ഇതിനിടെ മെഡിക്കൽ കോളജിൽ ഒരു കോവിഡ് രോഗി തൂങ്ങിമരിച്ച വിവരം ഉൾപ്പെടെ പൊലീസിനും രഹസ്യാന്വേഷണ വിഭാഗത്തിനും ലഭിക്കാൻ കോളജ് അധികൃതരെ സമീപിക്കേണ്ടി വന്നു. മാധ്യമ പ്രവർത്തകർക്കും കൃത്യസമയത്ത് വിവരം ലഭിക്കാത്ത സ്ഥിതിയുണ്ട്. പല വിവരങ്ങളും അറിയാൻ മണിക്കൂറുകൾ താമസിക്കുന്നതായി ആക്ഷേപമുണ്ട്. കോവിഡ് രോഗികൾ കൂടുതലായി വരുന്നത് കൊണ്ടാണ് എയ്ഡ്പോസ്റ്റ് അടച്ചതെന്നാണ് പൊലീസ് വിശദീകരണം. കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടും അധികൃതർ തീരുമാനം പുനഃപരിശോധിച്ചില്ല. മാത്രമല്ല, സംസ്ഥാനത്തെ മറ്റ് മെഡിക്കൽ കോളജുകളിലൊന്നും ഇത്തരം അടച്ചിടൽ ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. എയ്ഡ് പോസ്റ്റ് അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജില്ല കലക്ടർക്കും പൊലീസ് മേധാവികൾക്കും നാട്ടുകാർ നിവേദനം നൽകിയെങ്കിലും നടപടി നീളുകയാണ്. അതിനിടെ എയ്ഡ് പോസ്റ്റ് പുനഃസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി പരിയാരം പൊലീസ് സ്റ്റേഷൻ ഓഫിസർ കെ.വി. ബാബു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.