തെരഞ്ഞെടുപ്പ് ഇത്തവണ ഇടതു, വലതു മുന്നണികൾക്ക് കടുത്ത പരീക്ഷണമാണ് ചെറുപുഴ പഞ്ചായത്തിൽ. യു.ഡി.എഫിലെ പ്രബല കക്ഷിയായ കേരള കോൺഗ്രസിലെ മാണി വിഭാഗം ഇടതുമുന്നണിയിൽ എത്തിയതിൻെറ നേട്ടത്തിൽ ഭരണം പിടിക്കാനുള്ള തയാറെടുപ്പിലാണ് ഇടതുമുന്നണി. അതേസമയം, ഭരണം നിലനിർത്താനുള്ള തന്ത്രങ്ങൾ ആസൂത്രണം ചെയ്യുകയാണ് യു.ഡി.എഫ് ക്യാമ്പ്. പഞ്ചായത്തിൽ ആകെയുള്ള 19 സീറ്റിൽ കഴിഞ്ഞ തവണ 11 സീറ്റ് നേടിയാണ് യു.ഡി.എഫ് അധികാരത്തിലെത്തിയത്. ഇതിൽ രണ്ട് സീറ്റ് കേരള കോൺഗ്രസിേൻറതായിരുന്നു. ഇടക്കാലത്ത് കെ.എം. മാണി യു.ഡി.എഫ് വിട്ടപ്പോൾ ചെറുപുഴയിലും കോൺഗ്രസിന് പഞ്ചായത്ത് ഭരണം നഷ്ടമായി. മാത്രമല്ല ഇടതു പിന്തുണയോടെ ഒരു വർഷം കേരള കോൺഗ്രസിലെ കൊച്ചുറാണി ജോർജ് പ്രസിഡൻറാകുകയും ചെയ്തു. വീണ്ടും കേരള കോൺഗ്രസ് യു.ഡി.എഫിൽ തിരിച്ചെത്തിയപ്പോൾ കോൺഗ്രസ് വീണ്ടും ഭരണം പിടിക്കുകയായിരുന്നു. ഈ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് രണ്ടു വിഭാഗമായപ്പോൾ പ്രബല കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗം ഇടതുമുന്നണിയിലെത്തി. അഞ്ച് സീറ്റുകളാണ് മത്സരിക്കാൻ ഇടതുമുന്നണിയിൽ അവർക്ക് കിട്ടിയത്. ജോസഫ് പക്ഷത്തിന് യു.ഡി.എഫിൽ ഒരു പഞ്ചായത്തു വാർഡും ഒരു ബ്ലോക്ക് ഡിവിഷനും ലഭിച്ചപ്പോഴാണ് മാണി വിഭാഗത്തിന് എൽ.ഡി.എഫിൽ ഭേദപ്പെട്ട സ്വീകരണം ലഭിച്ചത്. യു.ഡി.എഫിൽ ലീഗിന് രണ്ട് സീറ്റ് നൽകേണ്ടിയും വന്നു. ഇത്തവണ മുന്നണി ബന്ധങ്ങളിലെ മാറ്റം ആരെ തുണക്കുമെന്നു കാത്തിരിക്കുകയാണ് രാഷ്ട്രീയ നേതൃത്വം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.