കണ്ണൂർ കോർപറേഷനിൽ കോൺഗ്രസ് –ലീഗ് തർക്കം രൂക്ഷം; ചർച്ച വഴിമുട്ടിആവശ്യം അംഗീകരിച്ചില്ലെങ്കിൽ പഞ്ഞിക്കീൽ, വാരം ഡിവിഷനുകളിൽ സ്വന്തം സ്ഥാനാർഥികളെന്ന് മുസ്ലിം ലീഗ് കണ്ണൂർ: കണ്ണൂർ കോർപറേഷനിൽ കോൺഗ്രസ് -ലീഗ് തർക്കം രൂക്ഷമായതിനെ തുടർന്ന് സീറ്റ് വിഭജന ചർച്ച വഴിമുട്ടി. ഇനി ചർച്ച വേണ്ടതില്ലെന്ന നിലപാടിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയാണ് മുസ്ലിം ലീഗ് നേതാക്കൾ ചർച്ച മതിയാക്കി പോയത്.കഴിഞ്ഞ തവണ മുസ്ലിം ലീഗ് സ്ഥാനാർഥി മത്സരിച്ച പഞ്ഞിക്കീൽ ഡിവിഷൻ, കോൺഗ്രസ് വിജയിച്ച വാരം ഡിവിഷൻ എന്നിവയിൽ ഏതെങ്കിലും ഒന്നുവേണമെന്ന മുസ്ലിം ലീഗിൻെറ ആവശ്യം അംഗീകരിക്കാൻ കോൺഗ്രസ് തയാറാകാത്തതാണ് യു.ഡി.എഫിൽ സീറ്റ് വിഭജന ചർച്ച വഴിമുട്ടാനിടയാക്കിയത്. പഞ്ഞിക്കീൽ വാർഡിൽ നിന്നാണ് കോൺഗ്രസ് വിമതനായി മത്സരിച്ച ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷ് വിജയിച്ചത്. ഇവിടെ യു.ഡി.എഫിൻെറ ഒൗദ്യോഗിക സ്ഥാനാർഥിയായി മത്സരിച്ചത് മുസ്ലിം ലീഗായിരുന്നു. കോൺഗ്രസുകാർ വിമതനായിട്ടും പി.കെ. രാഗേഷിനെ വിജയിപ്പിച്ചപ്പോൾ മുസ്ലിം ലീഗ് സ്ഥാനാർഥി മൂന്നാം സ്ഥാനത്തായി. കഴിഞ്ഞ തവണ മത്സരിച്ച വാർഡ് വിട്ടുകിട്ടണമെന്ന ആവശ്യം ലീഗ് നേതൃത്വം കുറെ മുമ്പുതന്നെ കോൺഗ്രസിനെ അറിയിച്ചിരുന്നു. എന്നാൽ, ഇൗ ആവശ്യം അംഗീകരിക്കാനാവില്ലെന്നാണ് കോൺഗ്രസ് നേതൃത്വം മറുപടി നൽകിയത്. ഇതേത്തുടർന്നാണ് കോൺഗ്രസിൻെറ വാരം ഡിവിഷൻ വേണമെന്ന ആവശ്യം ഉന്നയിച്ചത്. ചേലോറ പഞ്ചായത്ത് കോർപറേഷനിൽ ചേർക്കും മുമ്പ് ലീഗ് സ്ഥാനാർഥികൾ വിജയിച്ച ഡിവിഷനാണ് വാരം എന്നതിനാലാണ് ഇൗ ഡിവിഷനുവേണ്ടി വാദം ഉന്നയിച്ചത്. കോൺഗ്രസ് നേതൃത്വം അതിനും തയാറായില്ല. നേരത്തേ മൂന്നുതവണ ചർച്ച നടത്തിയിട്ടും തർക്കത്തിന് പരിഹാരം ഉണ്ടായിട്ടില്ല. ഇതിൻെറ അടിസ്ഥാനത്തിലാണ് കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് കെ. സുധാകരൻ എം.പി, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് വി.കെ. അബ്ദുൽ ഖാദർ മൗലവി എന്നിവരുടെ നേതൃത്വത്തിൽ നേതാക്കൾ ഞായറാഴ്ച രാവിലെ ചർച്ച നടത്തിയത്. മുസ്ലിം ലീഗ് ജില്ല കമ്മിറ്റി ഒാഫിസിൽ നടന്ന ചർച്ചയിൽ ഇരുനേതൃത്വവും നിലപാടിൽ ഉറച്ചുനിന്നതോടെ ചർച്ച വഴിമുട്ടുകയായിരുന്നു. ആവശ്യപ്പെട്ട ഒരു സീറ്റെങ്കിലും കോൺഗ്രസ് വിട്ടുനൽകുന്നില്ലെങ്കിൽ പഞ്ഞിക്കീൽ, വാരം ഡിവിഷനുകളിൽ സ്വന്തം സ്ഥാനാർഥികളെ നിർത്താനാണ് മുസ്ലിം ലീഗ് തീരുമാനം. കണ്ണൂർ കോർപറേഷനിൽ മുസ്ലിം ലീഗ് പ്രധാന ശക്തിയായിട്ടും നേതൃത്വം പലപ്പോഴും കോൺഗ്രസിൻെറ സമ്മർദത്തിനു വഴങ്ങുന്നുവെന്ന ആക്ഷേപം ലീഗ് അണികൾക്കിടയിലുണ്ട്. പി.കെ. രാഗേഷിൻെറ നിയന്ത്രണത്തിലുള്ള പള്ളിക്കുന്ന് ബാങ്കിൽനിന്ന് ഏഴുവർഷം മുമ്പ് പിരിച്ചുവിട്ട് ലീഗ് പ്രവർത്തകരായ ജീവനക്കാരെ തിരച്ചെടുക്കുമെന്ന് ഉറപ്പുനൽകിയതിനെ തുടർന്നാണ് യു.ഡി.എഫിലെത്തിയ പി.കെ. രാഗേഷിനെ ഡെപ്യൂട്ടി മേയറാക്കാൻ ലീഗ് അംഗങ്ങൾ വോട്ട് ചെയ്തത്. എന്നാൽ, ഇതുവരെ പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കാൻ പി.കെ. രാഗേഷ് തയാറായിട്ടില്ല. ഇത് ചാലാട്, പള്ളിക്കുന്ന് പ്രദേശങ്ങളിലെ മുസ്ലിം ലീഗ് പ്രവർത്തകരിൽ കടുത്ത അമർഷത്തിന് ഇടയാക്കിയിട്ടുണ്ട്. കഴിഞ്ഞ തവണ കോൺഗ്രസിനകത്തെ പ്രശ്നങ്ങളാണ് പ്രഥമ കോർപറേഷൻെറ ഭരണസാരഥ്യം എൽ.ഡി.എഫ് കൈകളിൽ എത്തിച്ചത്. ഇത്തവണ കോൺഗ്രസ് -മുസ്ലിം ലീഗ് തർക്കം മറ്റൊരു സാധ്യത എൽ.ഡി.എഫിനു മുന്നിൽ തുറക്കുമോയെന്നാണ് ഇനി കാണാനുള്ളത്. എങ്കിലും അവസാന നിമിഷമെങ്കിലും പ്രശ്നത്തിന് രമ്യമായ പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇരു പാർട്ടികളുടെയും നേതൃത്വം. അഡ്വ. സണ്ണി ജോസഫ് എം.എൽ.എ, ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി, അഡ്വ. ടി.ഒ. മോഹനൻ, മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് പി. കുഞ്ഞിമുഹമ്മദ്, ജനറൽ െസക്രട്ടറി അബ്ദുൽ കരീം ചേലേരി, സെക്രട്ടറി കെ.പി. താഹിർ, മുൻ ഡെപ്യൂട്ടി മേയർ സി. സമീർ എന്നിവരും ചർച്ചയിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.