മാങ്ങാട്ടിടത്ത് വാതക ശ്മശാനംകൂത്തുപറമ്പ്: മാങ്ങാട്ടിടം പഞ്ചായത്തിലെ കോയിലോട് നിർമിച്ച ആധുനിക രീതിയിലുള്ള വാതക ശ്മശാനം നാടിന് സമർപ്പിച്ചു. 1.15 കോടി രൂപ ചെലവിൽ നിർമിച്ച ശ്മശാനം വ്യവസായ മന്ത്രി ഇ.പി. ജയരാജൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. പൊതുശ്മശാനമില്ലാതെ മറ്റ് പഞ്ചായത്തുകളെ ആശ്രയിക്കേണ്ടി വന്നിരുന്ന സാഹചര്യത്തിലാണ് മാങ്ങാട്ടിടം പഞ്ചായത്തിന് സ്വന്തമായി ആധുനിക രീതിയിലുള്ള ശ്മശാനം നിർമിച്ചത്. പഞ്ചായത്തിൻെറ അധീനതയിൽ കോയിലോട് ഉണ്ടായിരുന്ന 50 സൻെറ് സ്ഥലത്താണ് സ്മൃതിലയം എന്ന പേരിൽ ശ്മശാനം നിർമിച്ചത്. കെട്ടിട നിർമാണത്തിനുള്ള 45 ലക്ഷം രൂപ ഉൾപ്പെടെ 1.15 കോടി രൂപ ചെലവിലാണ് പണി പൂർത്തീകരിച്ചത്. കിണർ, പമ്പ് സെറ്റ്, ജനറേറ്റർ, ശുചി മുറി എന്നിവയും സംസ്കാര ചടങ്ങിന് പങ്കെടുക്കുന്നവർക്ക് വിശ്രമിക്കാനും അനുശോചന യോഗം ചേരാനുള്ള ഹാളും ഒരുക്കിയതോടൊപ്പം ടൈൽസ്, ഗ്രാനൈറ്റ് എന്നിവ പാകി മനോഹരമാക്കിയിട്ടുമുണ്ട്. മുൻവശത്ത് പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട്. പ്രവേശന കവാടം, ചുറ്റുമതിൽ, സെക്യൂരിറ്റി മുറി എന്നിവയും നിർമിച്ചിട്ടുണ്ട്. ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്ന പണി അവസാനഘട്ടത്തിലാണ്. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് കെ. പ്രസീത അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ. അശോകൻ ശിലാഫലകം അനാച്ഛാദനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.കെ. കൃഷ്ണൻ, ബ്ലോക്ക് മെംബർ സി. ശ്രീജ, എം.വി. ശ്രീജ, സി.പി. ദാമോദരൻ, മുൻ പഞ്ചായത്ത് പ്രസിഡൻറ് ടി.പി. വസന്ത, പി.പി. രാജീവൻ, പഞ്ചായത്ത് അംഗങ്ങളായ പുതുക്കുടി വിനോദൻ, സി. കൃഷ്ണൻ, എ. അജീഷ്ണ, കെ. സത്യഭാമ, തലക്കാടൻ ഭാസ്കരൻ, പി.കെ.ബഷീർ, പഞ്ചായത്ത് സെക്രട്ടറി ടി. രാജേഷ് കുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.