കർഷകെൻറ സ്വപ്നങ്ങൾ കിളച്ചു മറിച്ച് കാട്ടുപന്നികൾ

കർഷകൻെറ സ്വപ്നങ്ങൾ കിളച്ചു മറിച്ച് കാട്ടുപന്നികൾ പയ്യന്നൂർ: കാലവർഷത്തിനും തുലാവർഷത്തിനുമിടയിലെ കാലം തെറ്റിയെത്തിയ മഴ സമ്മാനിച്ച ദുരിതപ്പെയ്ത്തിന് പിന്നാലെ കാട്ടുപന്നികളും കർഷകന് ദുരന്തം വിതക്കുന്നു. നൂറുകണക്കിന് ഹെക്ടർ നെൽപാടങ്ങളും മരച്ചീനി, ചേമ്പ്, ചേന തുടങ്ങിയ കിഴങ്ങുവിളകളും വ്യാപകമായി നശിപ്പിക്കുകയാണ്. പാടത്തും പറമ്പത്തും സ്വൈരവിഹാരം നടത്തുന്ന പന്നിക്കൂട്ടങ്ങൾ കിളച്ചു മറിക്കുന്നത് കർഷകൻെറ സ്വപ്നങ്ങളാണ്. കന്നി പകുതിയോടെ കൊയ്ത്ത് നടക്കേണ്ട വയലുകളിലാണ് മഴയിൽ കൃഷി നാശം ഉണ്ടായത്. ഇതിന് പിന്നാലെയാണ് മൃഗശല്യം. ഇക്കുറി വൻതോതിൽ കിഴങ്ങുവർഗങ്ങൾ കൃഷി ചെയ്തിരുന്നു. മരച്ചീനിയാണ് പ്രധാനം. വേലി കടന്നുചാടിയാണ് കുത്തിത്തിമർക്കുന്നത്. പത്തിലധികം പന്നികൾ ഒരേ സമയം പറമ്പുകളിലും വയലുകളിലും എത്താറുള്ളതായി കൃഷിക്കാർ പറയുന്നു. ഇക്കുറി ജില്ലയിൽ സാധാരണ ചെയ്യുന്നതിനേക്കാൾ ഇരട്ടിയിലധികം പാടശേഖരങ്ങളിൽ കൃഷിയിറക്കിയതായാണ് കൃഷി വകുപ്പിൻെറ കണക്ക്. പാടങ്ങൾക്ക് പുറമെ കരനെൽകൃഷിയും വ്യാപകമായുണ്ട്. മഴയിൽ ഇരുവിള വയലുകളിലെ 50 ശതമാനം നെല്ലും ഉപയോഗശൂന്യമായതായാണ് പ്രാഥമിക വിലയിരുത്തൽ. എന്നാൽ, നാശനഷ്ടങ്ങളുടെ കണക്ക് വരാനിരിക്കുന്നതേയുള്ളുവെന്നാണ് കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. വൻ തുക ചെലവഴിച്ചാണ് കർഷകർ കൃഷിയിറക്കിയത്. വിള ഇൻഷുറൻസ് സംവിധാനങ്ങൾ മലബാറിൽ പരിമിതമാണ്. ചെലവഴിച്ച തുക നഷ്ടപ്പെടുമെന്ന ഭീതിയിലാണ് കൃഷിക്കാർ. കൃത്യമായ കണക്കെടുത്ത് നഷ്ടം വിലയിരുത്തി ലോക്ഡൗൺ കാലത്തെ ഇരട്ടിദുരിതത്തിന് പരിഹാരം കാണണമെന്നാണ് കൃഷിക്കാരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.