പയ്യന്നൂരില്‍ സജിത് ലാല്‍ സ്മാരക മന്ദിരത്തിനു നേരെ വീണ്ടും അക്രമം

പയ്യന്നൂര്‍: പയ്യന്നൂര്‍ മൂരിക്കൊവ്വലിലെ ശ്രീനാരായണ വിദ്യാലയത്തിന് സമീപത്തെ കോൺഗ്രസ് ഓഫിസായ സജിത് ലാല്‍ സ്മാരക മന്ദിരത്തിന് നേരെ വീണ്ടും അക്രമം. സ്മാരക മന്ദിരത്തിൻെറ വാതില്‍ പൊളിച്ച് അകത്തുകടന്ന അക്രമികള്‍ മന്ദിരത്തിനകത്തുണ്ടായിരുന്ന ഫര്‍ണിച്ചറുകളുള്‍പ്പെടെ തകര്‍ക്കുകയും മുറി കരിഓയിൽ ഒഴിച്ച് വികൃതമാക്കുകയും ചെയ്തു. മന്ദിരത്തിന് മുന്നിലെ സജിത് ലാൽ സ്മാരകസ്തൂപവും പൂര്‍ണമായും തകര്‍ത്ത നിലയിലാണുള്ളത്. മന്ദിരത്തിനകത്ത് ഫര്‍ണിച്ചറുകള്‍ അടിച്ചുതകര്‍ത്ത ശേഷമാണ് കരിഓയിലൊഴിച്ച് വികൃതമാക്കിയത്. മന്ദിരത്തിന് മുന്നിലെ മതിലും തകര്‍ത്ത നിലയിലാണ്. കഴിഞ്ഞ 30ന് രാത്രിയില്‍ മന്ദിരത്തിന് മുന്നിലെ സജിത്‌ ലാലിൻെറ സ്മാരക സ്തൂപം ഭാഗികമായി തകര്‍ത്തിരുന്നു. ഇതിനെതിരെ 17ാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡൻറ് മാണിയാടന്‍ പ്രഭാകരന്‍ പയ്യന്നൂര്‍ പൊലീസിന് നല്‍കിയ പരാതിയെ തുടര്‍ന്ന് കേസെടുത്ത് അന്വേഷണം നടക്കുകയാണ്. ഇതിനിടയിലാണ് വീണ്ടും അതിക്രമമുണ്ടായത്. കൂടാതെ കണ്ടോത്ത് സ്‌കൂളിന് സമീപത്തെ കോണ്‍ഗ്രസ് കൊടിമരം തകര്‍ത്ത സംഭവവുമുണ്ടായിരുന്നു. നിരീക്ഷണ കാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് കഴിഞ്ഞ ദിവസം ഇതിനെതിരേയും കേസെടുത്തിരുന്നു. മുന്‍ സംഭവങ്ങളില്‍ പൊലീസ് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാതിരുന്നതാണ് വീണ്ടും അക്രമമുണ്ടാകാന്‍ കാരണമെന്നും എന്തുവിലകൊടുത്തും ഇത്തരം അതിക്രമങ്ങളെ പ്രതിരോധിക്കുമെന്നും മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡൻറ് കെ. ജയരാജ് പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മാർച്ച് പൊലീസ് കവാടത്തിൽ തടഞ്ഞത് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തിലും തള്ളിലും കലാശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.