ഈച്ചയും പൂച്ചയും പാറ്റയും; വിവാദ ഹോട്ടൽ ഭക്ഷ്യസുരക്ഷാവകുപ്പ് പൂട്ടിച്ചു

പയ്യന്നൂർ: ശുചിമുറിയില്‍ പച്ചക്കറികളും ഭക്ഷ്യധാന്യങ്ങളും സംഭരിച്ചുവെച്ചതിലൂടെ വിവാദമായ പിലാത്തറയിലെ കെ.സി റസ്റ്റാറന്റ് ഭക്ഷ്യസുരക്ഷാവിഭാഗം പൂട്ടിച്ചു. ഫുഡ്‌സേഫ്റ്റി വിഭാഗം കണ്ണൂര്‍ അസി. കമീഷണര്‍ ടി.എസ്. വിനോദ്കുമാറിന്റെ നിർദേശപ്രകാരമാണ് നടപടി. ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ശ്രീധരന്റെയും പഞ്ചായത്ത് ആരോഗ്യവിഭാഗത്തിന്റെയും സാന്നിധ്യത്തില്‍ തളിപ്പറമ്പ് ഭക്ഷ്യസുരക്ഷാ ഓഫിസർ യു. ജിതിന്റെ നേതൃത്വത്തിൽ മൂന്ന് മണിക്കൂറോളം നടന്ന പരിശോധനക്കുശേഷമാണ് നോട്ടീസ് നല്‍കിയത്. ഞായറാഴ്ച ബന്തടുക്കയിലെ ഡോക്ടറും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും കണ്ടതിനപ്പുറം നിരവധി പ്രശ്‌നങ്ങള്‍ റെയ്ഡില്‍ ബോധ്യപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. അടുക്കളയിൽ ഈച്ച, പൂച്ച, വിവിധ പ്രാണികൾ, പാറ്റകൾ ഉണ്ടായതായി യു. ജിതിൻ 'മാധ്യമ'ത്തോട് പറഞ്ഞു. ന്യൂനതകള്‍ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും വീണ്ടും പരിശോധന നടത്തിയതിനുശേഷം മാത്രമേ ഹോട്ടല്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കൂവെന്നും ജിതിൻ പറഞ്ഞു. ചെറുതാഴം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ മെഡിക്കല്‍ ഓഫിസര്‍ ഡോ. രഞ്ജിത്ത്, പഞ്ചായത്ത് സെക്രട്ടറി കെ.വി. സതീശന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബാലകൃഷ്ണന്‍, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരായ കെ.വി. സുരേഷ് കുമാർ, സന്തോഷ് എന്നിവരും റെയ്ഡില്‍ പങ്കെടുത്തു. അതിനിടെ ഡോക്ടറെ ആക്രമിച്ച സംഭവത്തില്‍ ഹോട്ടലുടമയും സഹോദരിയും സുരക്ഷാജീവനക്കാരനും റിമാന്‍ഡിലായി. കക്കൂസിനുള്ളില്‍ ഭക്ഷണസാധനങ്ങളും പച്ചക്കറികളും സൂക്ഷിച്ചതിന്റെ ഫോട്ടോയും വിഡിയോയും എടുത്ത ഡോക്ടറെ ആക്രമിച്ച സംഭവത്തിലെ പ്രതികളായ ചുമടുതാങ്ങി കെ.സി ഹൗസില്‍ മുഹമ്മദ് മൊയ്തീന്‍ (28), സഹോദരി സമീന (29), സെക്യൂരിറ്റി ജീവനക്കാരന്‍ ചെറുകുന്നിലെ ടി. ദാസന്‍(70) എന്നിവരെയാണ് പയ്യന്നൂര്‍ മജിസ്‌ട്രേട്ട് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തത്. ഐ.പി.സി-392 വകുപ്പ് ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഞായറാഴ്ച രാവിലെ പത്തോടെയാണ് ബന്തടുക്ക പി.എച്ച്.സിയിലെ മെഡിക്കല്‍ ഓഫിസര്‍ ഡോ. സുബ്ബരായയും ആശുപത്രി ജീവനക്കാരും കുടുംബാംഗങ്ങളുമടങ്ങിയ 31 അംഗ സംഘം കണ്ണൂരിലേക്കുള്ള യാത്രക്കിടയില്‍ പിലാത്തറ കെ.എസ്.ടി.പി റോഡിലെ കെ.സി റസ്‌റ്റാറന്റില്‍ എത്തിയത്. ചായ കുടിച്ചശേഷം ശുചിമുറിയില്‍ പോയപ്പോഴാണ് പച്ചക്കറികളും പലവ്യഞ്ജനങ്ങളും അവിടെ സൂക്ഷിച്ചനിലയില്‍ കണ്ടത്. ഇതിന്റെ ഫോട്ടോയും വിഡിയോയും മൊബൈലില്‍ പകര്‍ത്തിയ ഡോക്ടറെ ആക്രമിക്കുകയും ഫോണ്‍ തട്ടിയെടുക്കുകയും ചെയ്തതായാണ് കേസ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.