തിരൂർ: 1967ൽ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സംയുക്ത സംരംഭമായി ആരംഭിച്ച ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകൾ പലയിടത്തും പ്രവർത്തിക്കുന്നത് അടിസ്ഥാനസൗകര്യങ്ങളോ സ്വന്തമായി കെട്ടിടങ്ങളോ ഇല്ലാതെ. സംസ്ഥാനത്ത് ആകെ 13 ഇൻസ്റ്റിറ്റ്യൂട്ടാണുള്ളത്.
അതിൽ ഒമ്പതെണ്ണം ഇപ്പോഴും സ്വന്തമായി കെട്ടിടത്തിന് ഭൂമി കിട്ടാതെ വലയുകയാണ്. 13 ഇൻസ്റ്റിറ്റ്യൂട്ടുകളിലുമായി 143 സ്റ്റാഫുകളെങ്കിലും വേണ്ടിടത്ത് 43 പേർ മാത്രമാണുള്ളത്. ഫുഡ് പ്രൊഡക്ഷൻ, ഫുഡ് ആൻഡ് ബിവറേജ് സർവിസ്, ഫ്രണ്ട് ഓഫിസ് ഓപറേഷൻ എന്നീ മൂന്ന് മേഖലകളിലായി ഒട്ടേറെ ജോലിസാധ്യതയുള്ള തൊഴിലധിഷ്ഠിത സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമാണ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്. മുമ്പ് ഇത് വിദ്യാഭ്യാസ വകുപ്പിന് കീഴിലായിരുന്നു പ്രവർത്തിച്ചിരുന്നതെങ്കിലും ഇപ്പോൾ ടൂറിസം വകുപ്പിന് കീഴിലാണ്.
1994 ലാണ് തിരൂരിലെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ചത്. പറവണ്ണ വിദ്യാനഗറിൽ വാടകക്കെട്ടിടത്തിലായിരുന്നു തുടക്കം. 2005ൽ തിരൂർ ഏഴൂർ റോഡിലെ മറ്റൊരു വാടകക്കെട്ടിടത്തിലേക്ക് മാറ്റി. ഇപ്പോഴും സ്വന്തമായി ഭൂമിയോ കെട്ടിടമോ ഇല്ല. തിരൂരിൽ മൂന്ന് കോഴ്സിലായി 100 പേരാണ് പഠിക്കുന്നത്. ബി.പി അങ്ങാടിയിൽ ഡയറ്റിനടുത്ത് വിദ്യാഭ്യാസ വകുപ്പിന്റെ 50 സെന്റ് ഏറ്റെടുക്കൽ നടപടി ഏറക്കുറെ പൂർത്തിയായെങ്കിലും അന്തിമാനുമതിക്കുള്ള കാത്തിരിപ്പിലാണ്. കളമശ്ശേരി, തൃശൂർ, കാസർകോട്ടെ ഉദുമ, കണ്ണൂർ എന്നിവിടങ്ങളിൽ മാത്രമാണ് സ്വന്തം കെട്ടിടങ്ങളുള്ളത്. മലപ്പുറം ജില്ലയിലെ തിരൂർ, മങ്കട എന്നീ രണ്ടിടത്തിനു പുറമെ തിരുവനന്തപുരം, തൊടുപുഴ, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിൽ വാടകക്കെട്ടിടങ്ങളിലും കൊല്ലം, കോട്ടയം, ചേർത്തല എന്നിവിടങ്ങളിൽ ഗവ. സ്കൂൾ കെട്ടിടങ്ങളിലുമാണ് പ്രവർത്തിക്കുന്നത്. സംസ്ഥാനത്താകെ 1530 പേർ ഇപ്പോൾ ഈ കോഴ്സ് പഠിക്കുന്നുണ്ട്.
ജൂലൈ 11 വരെയായിരുന്നു അപേക്ഷ സ്വീകരിക്കൽ നിശ്ചയിച്ചിരുന്നതെങ്കിലും 18 വരെ നീട്ടിയതായി തിരൂരിലെ ഇൻസ്റ്റിറ്റ്യൂട്ട് സൂപ്രണ്ട് പി.വി. ഷാഹുൽ ഹമീദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.