അനാഥമായ ജില്ല ബാങ്ക് വക കെട്ടിടം
നെടുങ്കണ്ടം: അഞ്ചുവര്ഷത്തിെൻറ ഇടവേളയിൽ രണ്ടുതവണയായി ഒന്നര കോടിയിലധികം ചെലവഴിച്ചിട്ടും പ്രവര്‍ത്തനം തുടങ്ങാതെ ജില്ല ബാങ്ക് കെട്ടിടം. കുമളി-മൂന്നാര്‍ സംസ്ഥാന പാതയോരത്ത് നെടുങ്കണ്ടം കിഴക്കേകവലയില്‍ ജില്ല ബാങ്ക് നെടുങ്കണ്ടം ശാഖക്കുവേണ്ടി നിര്‍മിച്ച കെട്ടിടമാണ് നാള്‍ക്കുനാള്‍ നശിക്കുന്നത്. ഒന്നരക്കോടിയിലധികം രൂപ മുടക്കി നിര്‍മിച്ച് 10 വര്‍ഷം പിന്നിട്ടിട്ടും ബാങ്ക് കെട്ടിടം ഇവിടേക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിക്കാതെ മഴയും വെയിലുമേറ്റ് നശിക്കുകയാണ്. സ്വന്തം സ്ഥലത്ത്് നിര്‍മിച്ച കെട്ടിടം അനാഥമായി കിടക്കുമ്പോള്‍ ഭീമമായ തുക വാടക നല്‍കിയാണ് നിലവില്‍ ബാങ്ക് പ്രവര്‍ത്തിക്കുന്നത്.
2011ല്‍ 60 ലക്ഷം രൂപ മുടക്കി നെടുങ്കണ്ടത്ത് പണികഴിപ്പിച്ച കെട്ടിടം ഉദ്ഘാടനം പോലും നടത്താതെ അഞ്ചുവര്‍ഷം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടന്നു. ഒരു പ്ലാനുമില്ലാതെയാണ് കെട്ടിടം നിര്‍മിച്ചതെന്ന പരാതി ശക്തമായപ്പോൾ 2016ല്‍ വീണ്ടും 90 ലക്ഷം മുടക്കി നവീകരിച്ചു. ആദ്യം നിര്‍മിച്ച കെട്ടിടത്തിെൻറ ഏറിയ ഭാഗവും െപാളിച്ചുനീക്കി. 2010 ല്‍ കെട്ടിട നിര്‍മാണത്തിനായി അനുവദിച്ച എസ്റ്റിമേറ്റ് തുകയെക്കാള്‍ 30 ലക്ഷം കൂടി വർധിപ്പിച്ചാണ് പുതിയ ടെൻഡര്‍ നല്കിയതും നവീകരണം ആരംഭിച്ചതും. ഇടത് ഭരണത്തില്‍ ബാങ്ക് കെട്ടിടം നിര്‍മിച്ച് ഉദ്ഘാടനം നടത്താതെ ഉപേക്ഷിച്ചു. പിന്നീട് യു.ഡി.എഫ് ഭരണസമിതി അധികാരത്തിലെത്തിയെങ്കിലും ബാങ്ക് പുതിയ കെട്ടിടത്തിലേക്ക് മാറ്റിയില്ല. ഭരണകാലാവധി അവസാനിക്കാന്‍ നാളുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് 90 ലക്ഷം കൂടി അനുവദിച്ച് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
മുകൾനിലയില്‍ ഓഡിറ്റോറിയം നിര്‍മാണത്തിനു മാത്രം 40 ലക്ഷവും കെട്ടിടത്തിന് പിന്‍വശത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിന് സംരക്ഷണഭിത്തി നിർമിക്കാന്‍ 24 ലക്ഷവുമാണ് അനുവദിച്ചത്. കെട്ടിട നിര്‍മാണത്തിെൻറ പ്രാരംഭ ഘട്ടത്തില്‍ മണ്ണുപണി നടക്കവെ പാറകള്‍ പൊട്ടിച്ചുനീക്കാന്‍ വര്‍ധിച്ച തുക ചെലവായതായാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. അന്ന് നിര്‍മാണം നടത്തിയ കരാറുകാരന് ടെൻഡര്‍ തുക 60 ലക്ഷം രൂപയായിരുന്നെങ്കിലും 55 ലക്ഷമാണ് നല്‍കിയതെന്നും ആക്ഷേപമുണ്ട്.
ഇതിനിടയില്‍ 2010 ഫെബ്രുവരിയില്‍ 60,81,369 രൂപ എസ്റ്റിമേറ്റ് പ്രകാരം നിര്‍മാണം ആരംഭിച്ചെങ്കിലും 70 ശതമാനം പൂര്‍ത്തിയായപ്പോള്‍ നഷ്ടമാണെന്നും കരാര്‍ തുക കൂട്ടിനല്‍കണമെന്നും പറഞ്ഞ് കരാറുകാരന് ബാങ്ക് അധികൃതരെ സമീപിച്ചു. എന്നാല്‍, ഇത് ബാങ്ക് ചെവിക്കൊണ്ടില്ല. ഇതിനിടയില്‍ പെയ്ത കനത്ത മഴയില്‍ കെട്ടിടത്തിനു പിന്‍വശത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ മണ്‍തിട്ട ഇടിഞ്ഞ് കെട്ടിടത്തിെൻറ ഭിത്തി തകര്‍ന്നു. 90 ലക്ഷം മുടക്കി നവീകരിച്ച് അഞ്ചുവര്‍ഷം പിന്നിട്ടിട്ടും ബാങ്ക് ശാഖ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയില്ലെന്ന് മാത്രമല്ല കെട്ടിടം ഉപേക്ഷിച്ച മട്ടിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.