നെടുങ്കണ്ടം: കുരുമുളക് സ്പ്രേ കണ്ണിൽ അടിച്ചശേഷം മർദിച്ച് 34,000 രൂപ കവർന്നു. കോമ്പയാർ പാലാർ സ്വദേശി പെരുംപുഴയിൽ ശ്രീകുമാറിനും ഭാര്യ വിജിക്കുമാണ് മർദനമേറ്റത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെയാണ് സംഭവം. സ്വാശ്രയ സംഘം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ശ്രീകുമാറിനോട് റോഡരികിൽ നിന്ന മൂന്നംഗ സംഘം ആനക്കല്ലിലേക്കുള്ള വഴി ചോദിച്ച് സമീപത്തെത്തി.
ഇവരിലൊരാൾ കുരുമുളക് സ്പ്രേ കണ്ണിലടിക്കുകയായിരുന്നു. തുടർന്ന് ഒപ്പമുള്ളവർ മർദിച്ചതായാണ് പരാതി. വീടിനു സമീപത്തുവെച്ചായിരുന്നു ആക്രമണം. ശ്രീകുമാറിന്റെ നിലവിളികേട്ട് വീട്ടിൽനിന്നെത്തിയ ഭാര്യയെയും ക്രൂരമായി മർദിച്ചു. പ്രദേശവാസികൾ ഓടിയെത്തിയപ്പോഴേക്കും പണവും കവർന്ന് സംഘം ഓടിയതായി പറയുന്നു.
ശ്രീകുമാറിന്റെ കൈക്കും കാലിനും പരിക്കുണ്ട്. വിജിയുടെ വയറ്റിൽ അക്രമികൾ ചവിട്ടി. പരിക്കേറ്റ ഇരുവരും നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഘത്തിലുണ്ടായിരുന്നവരിൽ രണ്ടുപേർ കോമ്പയാർ സ്വദേശികളാണെന്ന് പരാതിയിൽ പറയുന്നു. നെടുങ്കണ്ടം പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം, ഏതാനും നാളുകളായി മേഖലയിൽ നിലനിൽക്കുന്ന സംഘർഷങ്ങളുടെ തുടർച്ചയാണിതെന്നും ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.