ചെക്ക് കേസിൽ നടൻ റിസബാവയെ അറസ്റ്റ് ചെയ്യാൻ ഉത്തരവ്

കൊച്ചി: ചെക്ക് കേസിൽ സിനിമ നടൻ റിസബാവയെ അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവ്. എളമക്കര സ്വദേശി സാദിഖിന് കോടതി നിർദേശപ്രകാരം നൽകാനുണ്ടായിരുന്ന 11 ലക്ഷം രൂപ സമയ പരിധി കഴിഞ്ഞിട്ടും നൽകാത്തതിനെത്തുടർന്നാണ് എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിസബാവയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ നിർദേശിച്ച് വാറൻറ് പുറപ്പെടുവിച്ചത്. 2014 ലാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരനായ സാദിഖിൻെറ മകനും റിസബാവയുടെ മകളുമായി വിവാഹം ഉറപ്പിച്ചിരുന്നു. ഈ പരിചയത്തിൽ റിസബാവ 11 ലക്ഷം രൂപ സാദിഖിൽനിന്ന് കടം വാങ്ങി. തുടർന്ന് പലതവണ പണം ചോദിച്ചെങ്കിലും മടക്കി നൽകാൻ തയാറായില്ല. ഒടുവിൽ റിസബാവ നൽകിയ ചെക്ക് സാദിഖ് ബാങ്കിൽ സമർപ്പിച്ചപ്പോൾ മടങ്ങി. തുടർന്നാണ് സാദിഖ് കേസ് നൽകിയത്. വിചാരണയിൽ 2018ൽ കോടതി റിസബാവയെ മൂന്ന് മാസം തടവിനും 11 ലക്ഷം രൂപ പിഴക്കും ശിക്ഷിച്ചിരുന്നു. പിഴ നൽകിയാൽ ഇത് സാദിഖിന് നൽകാനായിരുന്നു നിർദേശം. പിഴ നൽകിയില്ലെങ്കിൽ ഒരു മാസം കൂടി തടവ് അടക്കം മൊത്തം നാല് മാസം തടവ് അനുഭവിക്കണമെന്ന് നിർദേശമുണ്ടായിരുന്നു. ഈ വിധി ചോദ്യം ചെയ്ത് റിസബാവ നൽകിയ അപ്പീലിൽ സെഷൻസ് കോടതി ശിക്ഷ 11 ലക്ഷം രൂപ പിഴ മാത്രമാക്കി കുറച്ചു. പിഴ അടച്ചില്ലെങ്കിൽ മാത്രം ഒരുമാസം തടവ് എന്നായിരുന്നു ഉത്തരവ്. റിസബാവ ഹൈകോടതിയെ സമീപിച്ചെങ്കിലും പിഴ തുകയുടെ കാര്യത്തിൽ ഇടപെടാൻ തയാറായില്ല. പകരം പണം നൽകാൻ ആറ് മാസത്തെ സാവകാശം നൽകി. ഈ കാലാവധി ചൊവ്വാഴ്ച കഴിഞ്ഞതിനെത്തുടർന്നാണ് വിചാരണ കോടതി അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.