വിദഗ്ധ ചികിത്സക്ക് സൗകര്യമില്ലാതെ കുമളി

കുമളി: ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിൽ നട്ടംതിരിയുന്ന കുമളിയിൽ വിദഗ്ധ ചികിത്സക്ക് സംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിരവധി സഞ്ചാരികളെത്തുന്ന കുമളിയിലും പരിസരങ്ങളിലും അത്യാസന്ന നിലയിലാകുന്നവരെ ചികിത്സിക്കാൻ ആശുപത്രികളില്ലാത്തതും സർക്കാർ ആശുപത്രിയിൽ ഹൃദയ സംബന്ധമായ ചികിത്സക്ക് സൗകര്യമില്ലാത്തതുമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ചൊവ്വാഴ്ച രണ്ട് യുവാക്കൾ മരിച്ചതാണ് കുമളിയിൽ വിദഗ്ധ ചികിത്സക്ക് സൗകര്യങ്ങളില്ലാത്തത് ചർച്ചയാകാൻ കരണം. ഒരാഴ്ചയായി പനി ബാധിതരായിരുന്ന അമരാവതി വെട്ടിക്കോട്ടിൽ ലിജോ (27), കുമളി മന്നാക്കുടി ആദിവാസി കോളനിയിൽ ആർ. സുനിൽ (37) എന്നിവരാണ് മരിച്ചത്. ഒന്നാംമൈലിൽ വാഹന സംബന്ധമായ ജോലികൾ ചെയ്തിരുന്ന ലിജോ ഭാര്യ സൗമ്യ, മക്കളായ ലിയ, ലിമിയ എന്നിവർക്കൊപ്പം ഇരുചക്രവാഹനം ഓടിച്ചാണ് രാവിലെ കുമളി സർക്കാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിയത്. അവശത തോന്നിയ ലിജോയെ ഉടൻ പരിശോധിച്ച് മരുന്നുകൾ നൽകിയെങ്കിലും ഒരുമണിക്കൂർ തികയും മുമ്പേ മരിച്ചതായി ബന്ധുക്കൾ പറയുന്നു. ഇതിന് പിന്നാലെയാണ് തേക്കടിയിലെ വനം വകുപ്പ് വാച്ചർ കൂടിയായ സുനിലിനെ ആശുപത്രിയിൽ എത്തിച്ചത്. സുനിൽ ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചതായി ആശുപത്രി അധികൃതർ പറയുന്നു. അടിയന്തര സാഹചര്യങ്ങളിൽ വിദഗ്ധ ചികിത്സ ലഭ്യമാക്കാനുള്ള സംവിധാനം കുമളിയിൽ ഒരുക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ ആരോഗ്യ വകുപ്പ് ഉണർന്ന് പ്രവർത്തിക്കുന്നില്ലെന്നാണ് പരാതി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.