മലപ്പുറം: വാഹനം മോടിപിടിപ്പിച്ച് നിരത്തിൽ റൈസിങ്ങിനെത്തിയ ജീപ്പ് ഡ്രൈവർക്കെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. രൂപമാറ്റം വരുത്തി മറ്റ് യാത്രക്കാർക്ക് അപകടകരമായ രീതിയിയിൽ റൈസിങ് നടത്തിയ ജീപ്പാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം കസ്റ്റഡിയിൽ എടുത്തത്.
ഓപറേഷൻ റൈസിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. വാഹനത്തിന്റെ ബോഡി, ടയർ, സീറ്റുകൾ എന്നിവയിലെല്ലാം രൂപമാറ്റങ്ങൾ വരുത്തിയും കണ്ണഞ്ചിപ്പിക്കുന്ന വർണ ലൈറ്റുകൾ സ്ഥാപിച്ചും റൈസിങ് നടത്തിയ ജീപ്പാണ് കോട്ടക്കൽ പുത്തൂർ ബൈപ്പാസിൽനിന്ന് കസ്റ്റഡിയിലെടുത്തത്. വിവിധ നിയമ ലംഘനങ്ങൾക്ക് 33,000 രൂപ പിഴ ചുമത്തുകയും ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ചെയ്തു. ജില്ല എൻഫോഴ്സ്മെന്റ് ആർ.ടി.ഒ കെ.കെ. സുരേഷ് കുമാറിന്റെ നിർദേശപ്രകാരം എ.എം.വി.ഐമാരായ എബിൻ ചാക്കോ, വിജീഷ് വാലേരി, പി. ബോണി എന്നിവരുടെ നേതൃത്വത്തിലാണ് വാഹനം കസ്റ്റഡിയിലെടുത്തത്.
വ്യാജ നമ്പർ പതിച്ച് റോഡിലിറങ്ങിയ കാറും എൻഫോഴ്സ്മെന്റ് വിഭാഗം പിടികൂടി. കുറ്റിപ്പുറത്ത് നടത്തിയ പരിശോധനയിലാണ് കാർ പിടികൂടിയത്.
രജിസ്ട്രേഷൻ നമ്പറിനു മുകളിൽ മറ്റൊരു നമ്പർ ഒട്ടിച്ചുവച്ച നിലയിലായിരുന്നു. സംശയം തോന്നി വാഹനം കൂടുതൽ പരിശോധിച്ചപ്പോൾ മറ്റൊരു വാഹനത്തിന്റെ ബോഡിയും ചെയ്സിസ് നമ്പറുമാണ് ഇതിനുള്ളതെന്നു കണ്ടെത്തി. ഇതോടെ വാഹനം തുടർനടപടിക്കായി കുറ്റിപ്പുറം പൊലീസിന് കൈമാറി. എ.എം.വി.ഐമാരായ വിജീഷ് വാലേരി, കെ.ആർ. ഹരിലാൽ, എസ്. സുനിൽ രാജ് തുടങ്ങിയവർ പരിശോധനക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.