35 രൂപയെച്ചൊല്ലി തർക്കം; മർദനമേറ്റ യുവാവ് മരിച്ചു

പറവൂർ: സിഗരറ്റ് വാങ്ങിയ ഇനത്തിൽ നൽകാനുണ്ടായിരുന്ന 35 രൂപയെച്ചൊല്ലിയുണ്ടായ തർക്കത്തെതുടർന്ന് മർദനമേറ്റ് ചികിത്സയിൽ കഴിഞ്ഞ യുവാവ് മരിച്ചു. വാണിയക്കാട് കണ്ടൻതറ വീട്ടിൽ സുത‍ന്‍റെ മകൻ മനു എന്ന മനോജാണ് (35) ബുധനാഴ്ച പുലർച്ച കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. ശനിയാഴ്ച വൈകീട്ടാണ് മനുവിന് മർദനമേറ്റത്. സംഭവത്തിൽ വാണിയക്കാട് ബിവറേജസിന് സമീപം കട നടത്തുന്ന വാണിയക്കാട് പനച്ചിക്കപ്പറമ്പിൽ സജ്ജൻ (52), ഇയാളുടെ സഹോദരൻ സജു (48), സജുവിന്‍റെ സുഹൃത്ത് കുഴുവേലിപ്പാടം ബിജു (50) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. സജുവും ബിജുവും നേരത്തെ പിടിയിലായിരുന്നു. സജ്ജനെ ബുധനാഴ്ചയാണ് കസ്റ്റഡിയിലെടുത്തത്. സജ്ജന്‍റെ കടയിൽനിന്ന് സിഗരറ്റ് വാങ്ങിയ ഇനത്തിൽ 35 രൂപ മനു നൽകാനുണ്ടായിരുന്നു. ഇത് പിന്നീട് നൽകാമെന്ന് പറഞ്ഞതിനെത്തുടർന്നുണ്ടായ വാക്തർക്കത്തിനിടെ സ്ഥലത്തെത്തിയ സജുവും ബിജുവും ചേർന്ന് മനുവിനെ മർദിക്കുകയായിരുന്നു. വേലിപ്പത്തൽകൊണ്ട് മർദനമേറ്റ മനുവിനെ വീട്ടുകാരാണ് താലൂക്ക് ആശുപത്രിയിലും വിദഗ്ധ ചികിത്സക്ക് കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചത്. തലക്കും ശരീരത്തിന്‍റെ പല ഭാഗത്തും പരിക്കേറ്റ മനുവിന്‍റെ വാരിയെല്ല് ഒടിഞ്ഞു. മെഡിക്കൽ കോളജിൽ കഴിയവെ പ്രതികളെക്കുറിച്ച് വ്യക്തമായ മൊഴി മനു പൊലീസിന് നൽകിയിരുന്നു. അതേസമയം, ന്യുമോണിയ മൂലമാണ് മനു മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെന്ന് പൊലീസ് അറിയിച്ചു. എന്നാൽ, മനഃപൂർവമല്ലാത്ത നരഹത്യക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇത് പല സംശയങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. സ്വകാര്യവ്യക്തിയുടെ ഡ്രൈവറായ മനു അവിവാഹിതനാണ്. മാതാവ്: സരള. സഹോദരങ്ങൾ: ബേബി, സിനോജ്. EKD manoj 35 prr

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.