ഉദ്യോഗസ്ഥരുടെ അനാസ്ഥയെത്തുടർന്ന് അപകടം; ഗതാഗതം നിരോധിച്ച്‌ പക വീട്ടൽ

പറവൂർ: പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെയും കരാറുകാരന്‍റെയും അനാസ്ഥയെത്തുടർന്ന് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചതോടെ ഉയർന്ന വിമർശനത്തെ നേരിടാൻ റോഡിലൂടെ ഗതാഗതം പൂർണമായി നിരോധിച്ച് ജനങ്ങളോട് പക വീട്ടൽ. ആലുവ - പറവൂർ റോഡിൽ വെടിമറയിൽ വെള്ളക്കെട്ട് മാറ്റാൻ പൊതുമരാമത്ത് വകുപ്പ്​ കലുങ്കും കാനയും പണിയുന്നതിന്​ റോഡ്​ മധ്യത്തിൽ എട്ടടിയോളം താഴ്ചയിൽ എടുത്ത കുഴിക്ക് സമീപം അപകടസൂചനക്കായി ബോർഡും റിഫ്ലക്ടറുകളും സ്ഥാപിക്കുന്നതിൽ ഉദ്യോഗസ്ഥർ വേണ്ടത്ര ശ്രദ്ധിച്ചില്ല. ഇതേത്തുടർന്ന് തിങ്കളാഴ്ച പുലർച്ച ബൈക്ക് യാത്രക്കാരനായ ഗിരീഷ് കുമാർ (50) അപകടത്തിൽപ്പെട്ട് മരിച്ചു. തലേദിവസം കുഴിയിൽ വീണ് ഒരാളുടെ കൈ ഒടിഞ്ഞ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതോടെ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത വിമർശനമുയർന്നു. തിരക്കേറിയ ഈ റോഡിൽ വേണ്ടത്ര മുൻകരുതലുകൾ എടുക്കണമെന്ന നിർദേശം എൻജിനീയർമാർ തള്ളി. ടാർ വീപ്പകൾ റോഡിൽ വെച്ചാണ് വാഹനഗതാഗതം നിയന്ത്രിച്ചിരുന്നത്. അപകടം ഒഴിവാക്കാനുള്ള മറ്റ് യാതൊരു സംവിധാനങ്ങളും ഏർപ്പെടുത്തിയിരുന്നില്ല. ശനിയാഴ്ച പണി ആരംഭിക്കുമെന്നും തീരുന്നതുവരെ ഭാഗികമായി ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് രണ്ട് ദിവസം മുമ്പേ എൻജിനീയറുടെ അറിയിപ്പ് ഉണ്ടായിരുന്നു. എന്നാൽ, കരാറുകാരൻ വെള്ളിയാഴ്ച തന്നെ പണി തുടങ്ങിയത് യാത്രക്കാരെയും സമീപത്തെ കച്ചവടക്കാരെയും ബുദ്ധിമുട്ടിലാക്കി. അപകടത്തിൽ ഒരു ജീവൻ പൊലിഞ്ഞതോടെ നാട്ടുകാർ ഉദ്യോഗസ്ഥർക്കെതിരെ തിരിഞ്ഞു. ഇതിന് പ്രതികാരമെന്ന മട്ടിൽ ബുധനാഴ്ച മുതൽ പണി തീരുന്നതുവരെ ഗതാഗതം പൂർണമായി നിരോധിച്ച് ഇന്നലെ അറിയിപ്പ്​ സ്ഥാപിക്കുകയായിരുന്നു. പറവൂരിൽ നിന്നുള്ള വാഹനങ്ങൾ മാഞ്ഞാലി റോഡിലൂടെയും ആലുവയിൽ നിന്നുള്ള വാഹനങ്ങൾ മന്നം പെരുവാരം റോഡിലൂടെ വെടിമറയിലെത്തി യാത്ര തുടരണം. പടം EA PVR 10 udhyogasthurude anastha പൊതുമരാമത്ത് കലുങ്കും കാനയും നിർമാണത്തിനായി വെടിമറയിൽ റോഡ് അടച്ച നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.