പിടികൂടിയ മണ്ണുമാന്തി യന്ത്രത്തിന് രാത്രിയും കാവലാളായി വനിത വില്ലേജ് ഓഫിസർ

ചെങ്ങന്നൂർ: അനധികൃത പാടം നികത്തിയതിന് പിടികൂടിയ മണ്ണുമാന്തി യന്ത്രത്തിന് വനിത വില്ലേജ് ഓഫിസർ കാവലാളായി. പൊലീസ് നിസ്സഹകരണത്തെ തുടർന്നായിരുന്നു ഇത്. എന്നാൽ, ഒടുവിൽ പൊലീസിന് തന്നെ മുട്ടുമടക്കേണ്ടി വന്നു. പുലിയൂർ ഗ്രാമ പഞ്ചായത്ത് കുളം വൃത്തിയാക്കുന്നതിന്‍റെ മറവിൽ അനധികൃതമായി പാടം നികത്തിയ മണ്ണുമാന്തി യന്ത്രമാണ് പുലിയൂർ വില്ലേജ് ഓഫിസർ ആർ.ഐ സന്ധ്യ പിടികൂടിയത്. മൂന്നുമണിക്കൂർ കഴിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് കൈയൊഴിഞ്ഞതോടെ രാത്രി വൈകിയും വില്ലേജ് ഓഫിസർ മണ്ണുമാന്തി യന്ത്രത്തിന് കാവലിരിക്കുകയായിരുന്നു. പതിമൂന്നാം വാർഡിൽ പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള പനയത്തുകുളം വൃത്തിയാക്കുന്നതിന്‍റെ മറവിലാണ് നിലംനികത്തിയത്. സംഭവമറിഞ്ഞ് വില്ലേജ് ഓഫിസർ എത്തുന്നത് കണ്ട ഡ്രൈവർ ഓടി രക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകീട്ട് 5.30ന് സംഭവം പൊലീസിനെ അറിയിച്ചെങ്കിലും എത്തിയത് മൂന്നുമണിക്കൂർ വൈകിയാണ്. തുടർന്ന് മഹസർ തയാറാക്കി വസ്തു ഉടമയെ മണ്ണുമാന്തി യന്ത്രത്തിന്‍റെ സംരക്ഷണ ചുമതല ഏൽപിക്കാമെന്ന നിർദേശവും പൊലീസ് നൽകി. എന്നാൽ, ഉടമ കൈയൊഴിഞ്ഞു. പൊതുജനങ്ങളിൽനിന്ന് ശല്യമൊന്നുമില്ലല്ലോ എന്ന സാങ്കേതിക വിഷയം പറഞ്ഞ് പൊലീസും മടങ്ങി. തുടർന്നാണ് രാത്രി വൈകിയും വില്ലേജ് ഓഫിസർക്ക് യന്ത്രത്തിന് കാവലിരിക്കേണ്ടി വന്നത്. തുടർന്ന് ഡെപ്യൂട്ടി തഹസിൽദാർ സംഭവസ്ഥലത്തെത്തി. ചൊവ്വാഴ്ച പുലർച്ച 12.30 ഓടെ വില്ലേജ് ഓഫിസർ ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിലെത്തി മണ്ണുമാന്തി യന്ത്രം ഉടമ കടത്തിക്കൊണ്ടുപോകാതിരിക്കാൻ പൊലീസ് കാവൽ രേഖാമൂലം ആവശ്യപ്പെട്ടു. തുടർന്ന് രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സ്റ്റേഷനിൽനിന്ന് ഡ്യൂട്ടിക്ക് നിയോഗിച്ച ശേഷമാണ് വില്ലേജ് ഓഫിസർ മടങ്ങിയത്. ഇവരോടൊപ്പം റവന്യൂ ഉദ്യോഗസ്ഥരെയും നിയോഗിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.