മണ്ണുമാന്തി യന്ത്രം ഇടിച്ച് ഓട്ടോ യാത്രികൻ മരിച്ചു; മൂന്നു പേർക്ക് പരിക്ക്
ഹരിപ്പാട്: മണ്ണുമാന്തി യന്ത്രം ഓട്ടോയിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ഓട്ടോറിക്ഷ യാത്രക്കാരൻ മരിച്ചു. ഓട്ടോ ഡ്രൈവറടക്കം രണ്ടു പേർക്കും സ്കൂട്ടർ യാത്രികനും പരിക്കേറ്റു. മുട്ടം തെക്കും കോവിൽ പ്രസാദ് (64) ആണ് മരിച്ചത്. മകൻ പ്രമദ് (21), ഓട്ടോ ഡ്രൈവർ രമണൻ (54), സ്കൂട്ടർ യാത്രികൻ എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി ഏഴോടെയാണ് അപകടം.
തട്ടാരമ്പലം-നങ്ങ്യാർകുളങ്ങര റോഡിൽ മുട്ടത്തെ പെട്രോൾ പമ്പിനു സമീപത്താണ് അപകടം. ഇട റോഡിൽ നിന്നു പ്രധാന റോഡിലേക്ക് പെട്ടെന്ന് ഓടിച്ചു കയറ്റിയ മണ്ണുമാന്തി യന്ത്രം തിരുവല്ലയിൽ നിന്നു മുട്ടത്തേക്ക് വരികയായിരുന്നു ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തലകീഴായി മറിഞ്ഞ ഓട്ടോറിക്ഷ എതിരെ വന്ന ബൈക്കിലേക്ക് മറിഞ്ഞാണ് ബൈക്ക് യാത്രികന് പരിക്കേറ്റത്. മണ്ണുമാന്തി യന്ത്രത്തിന്‍റെ തോട്ടിയുടെ പല്ല് ഭാഗം പ്രസാദിന്‍റെ തലയിൽ ഇടിച്ച് തലയോട്ടി തകർന്നു.
ഏക മകൻ പ്രമദിന്‍റെ ചികിത്സാർഥം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പോയി വരുന്നതിനിടെയാണ് അപകടം. പരിക്കേറ്റവരെ ആദ്യം തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ പ്രസാദിനെ വിദഗ്ധ ചികിത്സയ്ക്കായി ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെ 6.30ഓടെ മരിച്ചു. മൃതദേഹം ചെത്തിപ്പുഴ ആശുപത്രി മോർച്ചറിയിൽ. സംസ്ക്കാരം പിന്നീട്. ഭാര്യ: പത്മകുമാരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.