സർക്കാർ പ്രൈമറി വിദ്യാലയങ്ങളിൽ പ്രഥമാധ്യാപകർ ഇല്ലാതെ രണ്ടാമത് അധ്യയന വർഷം

അമ്പലപ്പുഴ: സർക്കാർ പ്രൈമറി വിദ്യാലയങ്ങളിൽ പ്രഥമാധ്യാപകർ ഇല്ലാതെ രണ്ടാമത് അധ്യയന വർഷം. ഇതേതുടർന്ന് സ്കൂളുകളുടെ ദൈനംദിന പ്രവർത്തനങ്ങളും ഓൺലൈൻ വിദ്യാഭ്യാസവും താളം തെറ്റി. പ്രഥമാധ്യാപക സ്ഥാനക്കയറ്റം നടക്കാത്തതിനാൽ 1596 നിയമനങ്ങൾ നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർഥികൾ. ഈ വർഷം ഡിസംബറിലാണ് നിലവിലുള്ള ലിസ്റ്റ് അവസാനിക്കുന്നത്. അധ്യാപക ദിനത്തിൽ വിദ്യാഭ്യാസ മന്ത്രി നിയമാനുസരണം നടപടി സ്വീകരിക്കുമെന്ന് പറഞ്ഞെങ്കിലും ഇതുവരെ ഒന്നും നടന്നിട്ടില്ല. യോഗ്യത പരീക്ഷ പാസായ അധ്യാപകർക്ക് പ്രമോഷൻ നൽകാനും യോഗ്യതയില്ലാത്തവരെ മടക്കാനും കോടതി ഉത്തരവിട്ടിരുന്നു. ടെസ്റ്റ് യോഗ്യതയില്ലാത്തവർ ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ചതാണ് പ്രഥമാധ്യാപക സ്ഥാനക്കയറ്റം നടക്കാത്തതിന് കാരണമായി അധികൃതർ പറയുന്നത്. 2021-22 അധ്യയന വർഷത്തെ അന്തർ ജില്ല സ്ഥലം മാറ്റം, 2019-20, 2020-21,2021-22 അധ്യയന വർഷത്തെ അന്തർജില്ല സഹതാപാർഹ സ്ഥലം മാറ്റം എന്നിവയും നടന്നിട്ടില്ല. ഇതേതുടർന്നുള്ള ഒഴിവുകൾ ലഭിക്കുന്നില്ലെന്നാണ് ഉദ്യോഗാർഥികളുടെ പരാതി. ഇത്തരം സ്ഥലം മാറ്റം വിദ്യാഭ്യാസ വകുപ്പ് നടത്തുന്നില്ലെങ്കിൽ ഈ ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ നടപടികൾ സർക്കാർ കൈക്കൊള്ളണമെന്ന് ഓൾ കേരള എൽ.പി.എസ്.എ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ ഭാരവാഹികളായ ബിനു കൊച്ചുചെറുക്കൻ, ക്രിസ്റ്റി ബെൻ ഇടുക്കി, മഞ്ജുഷ കോട്ടയം എന്നിവർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.