അരൂക്കുറ്റി: വിവിധ ഭാഷകളിൽ വിദ്യാർഥികൾക്കായി ദിനേന വാർത്തകൾ തയാറാക്കി അയക്കുന്ന ഒരുകൂട്ടം അധ്യാപകരുടെ സംരംഭം ഒരു വർഷം പൂർത്തിയാക്കി. ഇംഗ്ലീഷിൽ വാർത്ത തയാറാക്കിയായിരുന്നു തുടക്കം. സ്കൂൾ അസംബ്ലികളിൽ വായിക്കാൻ കഴിയുംവിധം ദിവസവും രാവിലെ ആറരക്ക് വാർത്ത തയാറാക്കി അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും അംഗങ്ങളായ വിവിധ വാട്സ്ആപ് ഗ്രൂപ്പുകളിലേക്കാണ് അയക്കുന്നത്.
ചേർത്തല സൗത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ വടുതല നദുവത്ത് നഗർ സ്വദേശി നിഷാദ് അബ്ദുൽകരീം തുടങ്ങിവെച്ച ഈ സംരംഭം വൻ സ്വീകാര്യത നേടിക്കഴിഞ്ഞു. ഫാമിലി ഗ്രൂപ്പുകളിൽവരെ ഷെയർ ചെയ്യപ്പെടുന്ന ഇത് വിദ്യാർഥികൾക്ക് ഏറെ പ്രയോജനപ്പെടുന്നുണ്ട്. വാർത്തകളിൽ ഉപയോഗിക്കുന്ന ഇംഗ്ലീഷ് വാക്കുകളും പ്രയോഗങ്ങളും ഉദാഹരണ സഹിതം ഇതിൽ പരിചയപ്പെടുത്തുകയും ചെയ്യും.
അന്തർദേശീയ ന്യൂസ് ഏജൻസികൾക്കു പുറമെ 'മാധ്യമം' ഉൾപ്പെടെ പത്രങ്ങളുടെ ഓൺലൈൻ സൈറ്റുകളാണ് വാർത്തകൾക്ക് അവലംബിക്കുന്നത്. ഇംഗ്ലീഷ് വാർത്ത തയാറാക്കുന്നതിൽ കെ.എൻ. സജീവ്, ലാൽജി ഡാനിയൽ, അരുൺ ലക്ഷ്മൺ, സി.കെ. രാധാകൃഷ്ണൻ, റൂബിയ ടീച്ചർ, സി.കെ. നഹാൻ എന്നിവരും പങ്കാളികളാകുന്നുണ്ട്. ക്ലീൻ അരൂക്കുറ്റി ഫൗണ്ടേഷൻ എന്ന കൂട്ടായ്മ മുൻകൈയെടുത്ത് പിന്നീട് മറ്റ് ഭാഷകളിലും വാർത്ത തയാറാക്കാൻ തുടങ്ങി. ഫോർട്ട്െകാച്ചി സാന്താക്രൂസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ടി.പി. സോഫിയ ഇംഗ്ലീഷ് വാർത്ത വായിച്ച് ശബ്ദസന്ദേശമായും ഗ്രൂപ്പുകളിൽ അയക്കുന്നുണ്ട്.
തൃപ്പൂണിത്തുറ ഉമ ടീച്ചർ ഹിന്ദിയിലും ജവാദ് മാസ്റ്റർ തുറവൂർ അറബിയിലും ക്ലീൻ അരൂക്കുറ്റി ഫൗണ്ടേഷൻ കോഓഡിനേറ്റർ പി.എം. സുബൈർ മലയാളത്തിലും വാർത്ത തയാറാക്കി അയക്കുന്നുണ്ട്. ചിന്താവിഷയവുമായി വടുതല കെ.എം. ജസീനയും ആഴ്ചതോറും പത്രത്തിൽ വരുന്ന വാർത്തകളെ ആസ്പദമാക്കിയുള്ള ക്വിസ് മത്സരവുമായി പി.എ. അൻസാരി മാസ്റ്റർ പാണാവള്ളിയും കൃഷിപാഠം, പുസ്തകവായനയുമായി റീന നിക്ലാവോസും ഈ കൂട്ടായ്മയിൽ സഹകരിക്കുന്നുണ്ട്.
ഇംഗ്ലീഷ് വാർത്ത അവതരണം ഒരു വർഷം പൂർത്തിയാക്കിയതിനോടനുബന്ധിച്ച് നിഷാദ് അബ്ദുൽ കരീമിനെ ക്ലീൻ അരൂക്കുറ്റി ഫൗണ്ടേഷൻ ആദരിച്ചു. അരൂക്കുറ്റി പഞ്ചായത്ത് പ്രസിഡൻറ് മുംതാസ് സുബൈർ പൊന്നാടയണിയിച്ചു. പഞ്ചായത്ത് അംഗം ദീപ സന്തോഷ്, പി.എം. സുൈബർ, ദിലീപ് ഇടത്തിൽ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.