കോഴിക്കോട്: തിരിച്ചെത്തുന്ന പ്രവാസികൾക്ക് ഐക്യദാർഢ്യവുമായി കെ.പി.സി.സി 25,000 കേന്ദ്രങ്ങളിൽ തിരിതെളിച്ചു. കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, നേതാക്കളായ ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാൽ തുടങ്ങിയവർ നേതൃത്വം നൽകി.
പ്രവാസികളുടെ വരവുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പുറത്തിറക്കിയ മാർഗനിർദേശങ്ങളിൽ ഇപ്പോഴും ആശയക്കുഴപ്പം നിലനിൽക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കൊറോണ ഭീഷണിയെ തുടർന്ന് എല്ലാ രാജ്യങ്ങളും അവരുടെ പൗരന്മാരെ വിദേശരാജ്യങ്ങളിൽനിന്നും പ്രത്യേക വിമാനങ്ങളിൽ കൊണ്ടുപോകുമ്പോൾ കേന്ദ്ര സർക്കാർ കൈയുംകെട്ടി നോക്കിനിൽക്കുകയായിരുന്നു.
വൈകിയെങ്കിലും ഇപ്പോൾ വിമാനസൗകര്യം ഏർപ്പെടുത്തിയത് ആശ്വാസകരമാണ്. മാർഗനിർദേശങ്ങളിലെ ആശയക്കുഴപ്പം അടിയന്തരമായി പരിഹരിക്കണം.
ഗർഭിണികൾ, വിസ കാലാവധി കഴിഞ്ഞവർ, ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർ എന്നിങ്ങനെ നിരവധിപേർ നാട്ടിലെത്താൻ ആഴ്ചകളായി കാത്തുകിടക്കുകയാണ്.
പ്രവാസികളുടെ വിയർപ്പാണ് നമ്മുടെ നാടിന്‍റെ വളർച്ചയുടെ ഗതിവേഗം കൂട്ടിയത്. അവരുടെ കണ്ണീർ ഇനിയും വീഴരുത്. നാടിനെ താങ്ങിനിർത്തിയവരുടെ വേദനയിൽ ഒപ്പം നിൽക്കാൻ നമുക്ക് കഴിയണമെന്നും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.