കൊച്ചി: കൊച്ചി മെട്രോയുടെ നിര്‍മാണ ജോലി സമയബന്ധിതമായി നീങ്ങുന്നതിനാല്‍ ഇതുവരെ 400 കോടിയുടെ ലാഭം ഉണ്ടായതായി ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാനായാല്‍ പദ്ധതിവിഹിതത്തില്‍ വലിയ ലാഭം ഇനിയും കണ്ടത്തൊനാകും. മാര്‍ച്ച് അവസാനത്തോടെ ആലുവ മുതല്‍ പാലാരിവട്ടം വരെ മെട്രോ സര്‍വിസ് തുടങ്ങാനാകുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഒന്നാം ഘട്ടമായി ആലുവ മുതല്‍ പേട്ടവരെയും രണ്ടാം ഘട്ടം പാലാരിവട്ടം മുതല്‍ കാക്കനാട് വരെയുമാണ് തീരുമാനിച്ചിട്ടുള്ളത്.
മൂന്നാംഘട്ടം കൂടി അടിയന്തരമായി ആരംഭിക്കേണ്ടതുണ്ട്. നിര്‍മാണ പുരോഗതി സംബന്ധിച്ച് കഴിഞ്ഞ മാസം നടന്ന അവലോകന യോഗത്തില്‍ മഹാരാജാസ് കോളജ് വരെ ആദ്യഘട്ട സര്‍വിസ് ആരംഭിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ പാലാരിവട്ടം വരെ മാത്രമേ ആരംഭിക്കാന്‍ കഴിയുകയുള്ളൂവെന്നും ജൂണില്‍ മഹാരാജാസ് വരെ ഓടിത്തുടങ്ങുമെന്നും ശ്രീധരന്‍ വ്യക്തമാക്കി. ഡി.എം.ആര്‍.സിയും കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡും (കെ.എം.ആര്‍.എല്‍) തമ്മിലെ കരാര്‍ ഈ മാര്‍ച്ചില്‍ അവസാനിക്കും.
കരാര്‍ പുതുക്കുന്നതിനെപ്പറ്റി തീരുമാനമെടുക്കേണ്ടത് കെ.എം.ആര്‍.എല്‍ ആണ്. ഭൂമിയേറ്റെടുക്കലും തൊഴിലാളി പ്രശ്നങ്ങളും സമരങ്ങളുമെല്ലാം നിര്‍മാണത്തെ കാര്യമായി ബാധിക്കുന്നുണ്ട്. ഡല്‍ഹി മെട്രൊയുടെ അതേ സാങ്കേതിക വിദ്യതന്നെയാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍, ഡല്‍ഹി മെട്രൊ നിര്‍മാണത്തില്‍ ലഭിച്ച സമാധാന അന്തരീക്ഷം കൊച്ചിയില്‍ ലഭിക്കുന്നില്ളെന്നും ശ്രീധരന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.