നിർദിഷ്ട തീരദേശ ഹൈവേക്കായി വലിയപറമ്പ തൃക്കരിപ്പൂർ കടപ്പുറത്ത് സ്ഥാപിച്ച കുറ്റി
തൃക്കരിപ്പൂർ: നിർദ്ദിഷ്ട തീരദേശ ഹൈവേ പദ്ധതിയിൽ വലിയപറമ്പ ഗ്രാമപഞ്ചായത്തിലൂടെയുള്ള അലൈൻമെന്റ് നടപ്പാവില്ലെന്ന് ഏതാണ്ട് ഉറപ്പായി. ജില്ലയിലെ പടന്നക്കാട് നിന്ന് തുടങ്ങി വലിയപറമ്പ് വഴി കണ്ണൂർ ജില്ലയിലെ പയ്യന്നൂർ ഏഴിമല ഭാഗത്തേക്ക് ബന്ധിപ്പിക്കുന്ന രീതിയിലാണ് ഈ പദ്ധതി വിഭാവനം ചെയ്തത്.
വലിയപറമ്പ പഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളും തീരനിയമത്തിന്റെ നിർമിതി നിരോധfമേഖലയിലാണ് ഉൾപ്പെടുന്നത്. ഔദ്യോഗിക രേഖകളിലും ഭൂപടങ്ങളിലും ഓറഞ്ച് നിറത്തിലാണ് ഇത് കാണിച്ചിട്ടുള്ളത്. റോഡിന് ആവശ്യമായ വീതി ഏകദേശം 14 മുതൽ 42 മീറ്റർ വരെ കണ്ടെത്താൻ ശ്രമിക്കുമ്പോൾ വശങ്ങളിലെ ഭൂമി പൂർണമായും തീരനിയമ പരിധിയിൽ വരുന്നു. ഇതിനാൽ റോഡിന് വശങ്ങളിൽ പുതിയ നിർമാണങ്ങൾ നടത്താനോ അനുബന്ധ വികസനങ്ങൾക്കോ നിയമ തടസ്സങ്ങൾ ഉണ്ടാകും. വലിയപറമ്പിന്റെ പല ഭാഗങ്ങളിലും കടലും കായലും തമ്മിലുള്ള അകലം ശരാശരി നൂറ് മീറ്റർ മാത്രമാണ്. ഇതിൽ താഴെ മാത്രം വീതിയുള്ള പ്രദേശങ്ങളാണ് ഏഴിമലയോട് ചേർന്ന തെക്കുഭാഗം.
അതേസമയം, മാവിലക്കടപ്പുറം മുതൽ വലിയപറമ്പ് വരെ പാത ദ്വീപിലൂടെ അലൈൻ ചെയ്ത് ഇടയിലക്കാട് വെള്ളാപ്പ് വഴി കൊണ്ടുപോകുന്നതും പരിഗണയിലുണ്ട്. ഇതും എത്രത്തോളം പ്രായോഗികമാകുമെന്നത് ആശങ്കയാണ്. റോഡ് വികസനത്തിനായി ഭൂമി ഏറ്റെടുക്കുമ്പോൾ മിക്കയിടങ്ങളിലും സാധാരണക്കാരായ ജനങ്ങളുടെ വീടുകളും കടകളും പൂർണമായോ ഭാഗികമായോ നഷ്ടപ്പെടുന്ന അവസ്ഥയുണ്ട്. ഭൂമി വിട്ടുകൊടുത്താലും അവശേഷിക്കുന്ന ഭൂമിയിൽ തീരനിയമം ബാധകമായതിനാൽ വീടുപണിയാൻ സാധിക്കാത്ത അവസ്ഥയുണ്ടാകും.
കവ്വായി കായലിനും അറബിക്കടലിനും നടുവിലൂടെ കടന്നുപോകുന്ന മനോഹരമായ നിർദ്ദിഷ്ട പാത ടൂറിസം മേഖലയിൽ വലിയ ഉത്തേജനം നൽകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാൽ സ്ഥലമേറ്റെടുപ്പ് വിനോദസഞ്ചാര സാധ്യതകൾ അടച്ചുകളയുന്ന സാഹചര്യമാണ് ഉണ്ടാക്കുക. തീരനിയമത്തിലെ 3 ബി പട്ടികയിൽ ഉൾപ്പെടുന്ന വലിയപരമ്പയെ ചട്ടത്തിലെ രണ്ടാം പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതി മുട്ടാത്ത വാതിലുകളില്ല. ഇതുസംബന്ധിച്ച ഒരു കേസ് ഇപ്പോൾ ഹൈകോടതിയിലാണ്.
പഞ്ചായത്തിന്റെ തെക്കേ അറ്റത്തുള്ള ഒരു ചെറിയ ഭാഗം കണ്ണൂർ ഏഴിമലയുമായി തൊട്ടുരുമ്മി നിൽക്കുന്നതിനാൽ നിയമപരമായി ഇതിനെ ഒരു 'ദ്വീപ്' ആയി നിർവചിക്കപ്പെട്ടിട്ടില്ല. രണ്ടാം പട്ടികയിലുൾപ്പെടുത്തിയ ദ്വീപാണെങ്കിൽ തീരത്തുനിന്നുള്ള വികസനരഹിത മേഖല കേവലം 20 മീറ്ററിലേക്ക് ചുരുങ്ങുമായിരുന്നു. 3ബി പട്ടികയിൽപെടുന്ന ഇപ്പോഴാകട്ടെ, കടലിൽ നിന്ന് 200 മീറ്ററും കായലിൽ നിന്ന് 100 മീറ്ററും അകലത്തിൽ നിർമാണ പ്രവൃത്തികൾ നിരോധിക്കപ്പെട്ടിരിക്കുന്നു.
വികസനരഹിത മേഖല വലിയ വിസ്തൃതി കൈയടക്കുന്നതിനാൽ പഞ്ചായത്തിന് സ്വന്തമായി അടിസ്ഥാന സൗകര്യ വികസനങ്ങൾക്കോ പൊതു ശൗചാലയങ്ങൾ പോലെയുള്ള സംവിധാനങ്ങൾക്കോ പണം ചെലവഴിക്കാൻ കഴിയുന്നില്ല. റിസോർട്ട് ലൈസൻസുകൾ നൽകാൻ കഴിയാത്തതിനാൽ പഞ്ചായത്തിന് ലഭിക്കേണ്ട നികുതി വരുമാനവും നഷ്ടപ്പെടുന്നുണ്ട്. റിസോർട്ടുകളിൽ പലതും അനധികൃതമായി പ്രവർത്തിക്കുന്നവയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.