മുന്നാക്ക സംവരണം: ‘ഭരണഘടനാ താൽപര്യങ്ങള്‍ അട്ടിമറിക്കുന്ന മന്ത്രിസഭാ തീരുമാനം പ്രതിഷേധാര്‍ഹം’

കോഴിക്കോട്: മുന്നോക്കക്കാരിലെ പിന്നോക്കര്‍ക്ക് 10 ശതമാനം സംവരണം നടപ്പിലാക്കാനുള്ള മന്ത്രിസഭാ തീരുമാനം ഭരണഘടനാ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകര്‍. മുന്നോക്കക്കാരിലെ പിന്നോക്കര്‍ക്ക് 10 ശതമാനം സംവരണം നടപ്പിലാക്കാനുള്ള ശ്രീധരന്‍ നായര്‍ കമീഷന്‍ പഠന റിപ്പോര്‍ട്ട് അംഗീകരിച്ച മന്ത്രിസഭാ തീരുമാനം ഭരണഘടനാ മൂല്യങ്ങള്‍ക്ക് വിരുദ്ധവും സാമൂഹ്യനീതിയുടെ താല്പര്യങ്ങളെ അട്ടിമറിക്കുന്നതുമാണ്.

ഒരു ഭാഗത്തു ഭരണഘടനാ താൽപര്യങ്ങളുടെ വക്താക്കളായി അവകാശപ്പെടുന്ന ഇടതുപക്ഷം സംവരണത്തിന്‍റെ ഭരണഘടനാ താൽപര്യങ്ങളെ ദുര്‍വ്യാഖ്യാനിച്ചു സാമ്പത്തിക സംവരണം നടപ്പിലാക്കുന്നത് പ്രതിഷേധാര്‍ഹമാണ്. ശബരിമല കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇതേ ഇടതുപക്ഷ സര്‍ക്കാര്‍ ഭരണഘടനാ താൽപര്യങ്ങളുടെ സംരക്ഷകരായി സ്വയം അവരോധിതരായിരുന്നു.

എന്നാല്‍, അതേ സമയത്തു തന്നെയാണ് കെ.എ.എസ് നിയമനങ്ങളില്‍ സംവരണം വേണ്ടെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചത്. പിന്നീട് പിന്നാക്ക സംവരണീയ സമുദായങ്ങളുടെയും രാഷ്ട്രീയ സംഘടനകളുടെയും നേതൃത്വത്തില്‍ നടന്ന ശക്തമായ സമരങ്ങളെ തുടര്‍ന്ന് സര്‍ക്കാറിന് നയം തിരുത്തേണ്ടി വന്നു. രാജ്യത്താദ്യമായി സംവരണത്തിന് സാമ്പത്തികം മാനദണ്ഡമായി സ്വീകരിച്ചു നടപ്പിലാക്കി ഭരണഘടനാ താൽപര്യങ്ങളെ അട്ടിമറിച്ച സംസ്ഥാനമാണ് കേരളം.

മന്ത്രിസഭ അംഗീകരിച്ച റിപ്പോര്‍ട്ടിലെ ഭൂമിയും വരുമാനവുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ഉദാരമാക്കിയതിലൂടെ സാമ്പത്തിക സംവരണതിനപ്പുറത്തു സമ്പൂര്‍ണ്ണ മുന്നാക്ക സംവരണമാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് വ്യക്തമാണ്. ഭരണഘടനയുടെ മൂല്യങ്ങളോടും താൽപര്യങ്ങളോടും പ്രതിബദ്ധതയുണ്ടെങ്കില്‍ ഈ ഭരണഘടനാ അട്ടിമറിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം. സംവരണം എന്ന സാമൂഹിക കരാറിനെ കേവലം ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയായും മുന്നാക്ക വോട്ട് ബാങ്ക് ലക്ഷ്യമാക്കിയുള്ള ആനുകൂല്യമായും ചുരുക്കിക്കെട്ടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരില്‍ ശക്തമായ പ്രതിഷേധങ്ങള്‍ ഉയരണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു.

പ്രസ്താവനയില്‍ ഒപ്പ് വെച്ചവര്‍:
കുട്ടി അഹമ്മദ് കുട്ടി (മുസ് ലിം ലീഗ്)
കെ. അംബുജാക്ഷന്‍ (വെല്‍ഫെയര്‍ പാര്‍ട്ടി)
ജെ. സുധാകരന്‍ ഐ.എ.എസ് (ബി.എസ്.പി)
ഹമീദ് വാണിയമ്പലം (വെല്‍ഫെയര്‍ പാര്‍ട്ടി)
സജി കൊല്ലം (ഡി.എച്.ആര്‍.എം പാര്‍ട്ടി)
മൂവാറ്റുപുഴ അഷറഫ് മൗലവി (എസ്.ഡി.പി.ഐ)
ജെ. ദേവിക
ഷംസീര്‍ ഇബ്രാഹിം (ഫ്രറ്റേണിറ്റി മൂവ്‌മെന്റ്)
ടി.പി അഷറഫ് അലി (എം.എസ്.എഫ്)
പി.എം വിനോദ് (കെ.പി.എം.എസ് )
പ്രൊഫ. ജെന്നി റൊവീന
സി.കെ അബ്ദുല്‍ അസീസ്
ഡോ. വര്‍ഷ ബഷീര്‍
കെ.കെ ബാബുരാജ്
എന്‍.കെ അലി (മെക്ക)
ഒ.പി രവീന്ദ്രന്‍ (എയ്ഡഡ് സെക്ടര്‍ സംവരണ സമര സമിതി)
കെ.കെ കൊച്ച്
എം ഗീതാനന്ദന്‍ (ആദിവാസി ഗോത്രമഹാസഭ)
സര്‍വ്വന്‍ പീതാംബരന്‍ (അഖില കേരള പുലയ ഉദ്ധാരണ സഭ)
അഡ്വ. ബിനോയ് (ബാക്ക് വാര്‍ഡ് ക്ലാസ് ക്രിസ്ത്യന്‍ ഫെഡറേഷന്‍)
ജബീന ഇര്‍ഷാദ് (വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ്)
ഷഫീക് സുബൈദ ഹക്കീം
മഹേഷ് തോന്നയ്ക്കല്‍ (ഫ്രറ്റേണിറ്റി മൂവ്‌മെന്റ്)
അഡ്വ. അനൂപ് വി.ആര്‍
ഡോ. സുദീപ് കെ.എസ്
മൃദുല ഭവാനി
എ.എസ്. അജിത് കുമാര്‍
ഡോ. നാരായണന്‍ എം. ശങ്കരന്‍
സന്തോഷ് കുമാര്‍. കെ
വിനീത വിജയന്‍
ദിനു വെയില്‍

Tags:    
News Summary - KAS Fraternity movement Kerala Fraternity -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.