മംഗളൂരു:തമിഴ്നാട് കരൂരില്‍ വാഹനാപകടത്തില്‍ മരിച്ച കാസര്‍ക്കോട്കയ്യാര്‍ സ്വദേശികളും ഒരേ കുടുംബാംഗങ്ങളുമായ ഏഴ് പേരുടെ മൃതദേഹങ്ങള്‍ ഞായറാഴ്ച മംഗളൂരുവില്‍ കൊണ്ടുവന്ന് ഫാദര്‍ മുള്ളേഴ്സ് ആശുപത്രിയില്‍ സൂക്ഷിച്ചു. ഹെറാള്‍ഡ് മൊണ്ടേരിയൊ (50), പ്രസില്ല(42), സതുറിന്‍ മുണ്ടേരിയോ(37), റീമ(35), ആല്‍വിന്‍ മൊണ്ടേരിയോ(29), രോഹിത്(22), ഷാരോണ്‍ (അഞ്ച്)എന്നിവരുടെ ഭൗതിക ശരീരമാണ് എത്തിച്ചത്.
ശനിയാഴ്ച പുലർച്ചെയാണ് വേളാങ്കണ്ണിയില്‍ നിന്ന് മടങ്ങുകയായിരുന്ന ഇവർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചത്. തമിഴ്നാട്ടില്‍ നിന്ന് മൂന്ന് ആംബുലന്‍സുകളിലായാണ് മ്യതദേഹങ്ങള്‍ മംഗളൂരുവില്‍ എത്തിയത്. അപകടത്തില്‍ മരിച്ച ഹെറാള്‍ഡ് മൊണ്ടേരിയൊയുടെ മകന്‍ റോഷനും ഒപ്പമുണ്ടായിരുന്നു. ലജിസ്ലേറ്റീവ് കൗണ്‍സില്‍ ചീഫ് വിപ്പ് ഐവന്‍ ഡിസൂസ, കാസര്‍ക്കോട് ജില്ല പഞ്ചായത്ത് സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍ ഹര്‍ഷദ് വൊര്‍ക്കാടി എന്നിവര്‍ ഫാദര്‍ മുള്ളേഴ്സ് ആശുപത്രിയില്‍ എത്തിയിരുന്നു. മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ നിന്ന് തിങ്കളാഴ്ച കയ്യാര്‍ ക്രൈസ്റ്റ് ദ കിങ് ദേവാലയത്തിലേക്ക് കൊണ്ടുപോകും. വൈകിട്ട് മൂന്നിനാണ് സംസ്കാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.